Site icon Janayugom Online

ബിജെപിക്കെതിരെ എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒന്നിക്കണമെന്ന് മമതാബാനര്‍ജി

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശില്‍ മല്‍സരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയെ പരാജയപ്പെടുത്തണമെന്നും ബിജെപിക്കെതിരെ എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒന്നിക്കണമെന്നും മമത ആവശ്യപ്പെട്ടു. ഒട്ടേറെ ബിജെപി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ വൈകാതെ ചേരുമെന്നും അവര്‍ വെളിപ്പെടുത്തി. 

എട്ട് ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് രാജിവച്ച് തൃണമൂലില്‍ ചേരണമെന്ന് താല്‍പ്പര്യപ്പെട്ടിട്ടുണ്ട്. വൈകാതെ വന്‍ മാറ്റങ്ങളുണ്ടാകുമെന്നും മമത ബാനര്‍ജി സൂചിപ്പിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ സാധാരണക്കാരെ പരിഗണിച്ചില്ല. തൊഴിലാളികള്‍, കര്‍ഷകര്‍, ദരിദ്രര്‍ എന്നിവരെ പരിഗണിക്കാത്ത ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും മമത കുറ്റപ്പെടുത്തി. മമതയെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയായി വീണ്ടും തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ബിജെപിക്കും ബംഗാള്‍ ഗവര്‍ണര്‍ക്കുമെതിരെ കടുത്ത ഭാഷയില്‍ അവര്‍ രംഗത്തെത്തിയത്.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. അല്ലാതെ ഏതെങ്കിലും ഏജന്‍സികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമല്ല. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ വര്‍ക്കിങ് കമ്മിറ്റി യോഗം ചേരുമെന്നും മമത പ്രഖ്യാപിച്ചു. ഇഡി, സിബിഐ, പണം എന്നിവയാണ് ബിജെപിയുടെ ശക്തി. ഇതുപയോഗിച്ചാണ് ബിജെപി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെന്നും മമത ആരോപിച്ചു.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ മുഖമായി മാറാന്‍ മമത ശ്രമിക്കുന്നുണ്ട്. നേരത്തെ അവര്‍ ചില പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ മുംബൈയിലെത്തി കണ്ട മമത ഡല്‍ഹി സന്ദര്‍ശനത്തിനിടെ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാതെ മടങ്ങിയതും വാര്‍ത്തയായിരുന്നു.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കറിനെ വളരെ രൂക്ഷമായ ഭാഷയില്‍ മമത വിമര്‍ശിച്ചു. ബിജെപിയുടെ ബ്രോക്കര്‍മാര്‍ ബംഗാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലെ പ്രധാനി പെഗാസസിനേക്കാള്‍ അപകടകാരിയാണെന്നും മമത പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗാള്‍ ഗവര്‍ണറുടെ ട്വിറ്റര്‍ അക്കൗണ്ട് മമത ബ്ലോക്ക് ചെയ്തിരുന്നു. വലിയ ശല്യമായതിനാലാണ് ബ്ലോക്ക് ചെയ്യുന്നത് എന്നായിരുന്നു മമതയുടെ പ്രതികരണം. ബംഗാളിലെ രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ഗവര്‍ണര്‍ ചോര്‍ത്തുന്നു.

ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നും മമത ആരോപിച്ചു. ബംഗാളിലെ പോലീസുകാരും ഉദ്യോസ്ഥരും നിയമം പാലിക്കുന്നില്ല എന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. നിയമ പ്രകാരം എല്ലാവരും പ്രവര്‍ത്തിക്കണം. അതിന് വേണ്ടിയാണ് ഞാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ബംഗാളിലെ ഉദ്യോഗസ്ഥര്‍ എല്ലാം മറന്ന് പ്രവര്‍ത്തിക്കുന്നു. ഗവര്‍ണര്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് അവര്‍ക്ക് അറിയില്ലെന്നും ജഗദീപ് ധങ്കര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Mama­ta Baner­jee urges all region­al par­ties to unite against BJP

You may also like this video:

Exit mobile version