Site iconSite icon Janayugom Online

വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യൻ; അതിശൈത്യത്തെ അതിജീവിച്ച് നാസയുടെ മുന്നൊരുക്കം

മനുഷ്യനെ ചന്ദ്രന്റെ ചാരത്തെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതി ആർട്ടെമിസ് 2 വിക്ഷേപണത്തിന് സജ്ജമാകുന്നു. അമേരിക്കയിലെ ഫ്ലോറിഡയിൽ അനുഭവപ്പെടുന്ന കഠിനമായ അതിശൈത്യം വിക്ഷേപണ ഒരുക്കങ്ങൾക്ക് ചെറിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഫെബ്രുവരി മാസത്തിൽ തന്നെ ദൗത്യം ചരിത്രം കുറിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ശാസ്ത്രലോകം. വിക്ഷേപണത്തിന് മുന്നോടിയായുള്ള ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണമായ വെറ്റ് ഡ്രസ് റിഹേഴ്സൽ ഫെബ്രുവരി 19‑ന് നടക്കും. 322 അടി ‑98 മീറ്റർ ഉയരമുള്ള വമ്പൻ എസ്എൽഎസ് റോക്കറ്റിൽ അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധനയാണിത്.കഴിഞ്ഞ തവണ റിഹേഴ്സൽ നടത്തിയപ്പോൾ ഹൈഡ്രജൻ ചോർച്ച ഉൾപ്പെടെയുള്ള ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ഇത് പരിഹരിച്ച ശേഷമാണ് പുതിയ പരിശോധനയ്ക്ക് നാസ ഒരുങ്ങുന്നത്. ഈ റിഹേഴ്സൽ വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമേ അന്തിമ വിക്ഷേപണ തീയതി നാസ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്റർ പരിസരത്ത് അനുഭവപ്പെടുന്ന കഠിനമായ മഞ്ഞുവീഴ്ചയും തണുപ്പും കാരണം വിക്ഷേപണം നിശ്ചയിച്ചതിനേക്കാൾ രണ്ട് ദിവസം കൂടി വൈകുമെന്ന് നാസ അറിയിച്ചിരുന്നു.
1972‑ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണിത്. പത്ത് ദിവസം നീളുന്ന യാത്രയിൽ ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് മടങ്ങുകയാണ് ലക്ഷ്യം. 

Exit mobile version