ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നുള്ള എൻജിനീയറായ ഹർദിക് ജോലിസ്ഥലത്ത് അമ്മ നീലിമയെ സന്ദർശിച്ച ശേഷം പറഞ്ഞു, ‘വരൂ നമുക്ക് വീട്ടിൽ പോകാം, ഒരു സർപ്രൈസുണ്ട്’. അതൊരു മാരകമായ സർപ്രൈസ് ആയിരുന്നു. വീട്ടിലെത്തിയപ്പോൾ നീലിമ കണ്ടത് മകൾ ഹിമാഷിക രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ്.. ഇത് കണ്ട അലറിവിളിച്ച നീലിമയേയും ഹർദിക് ആക്രമിച്ചു. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട ഒരു സ്ത്രീയുമായി പ്രണയത്തിലായ പ്രതി, ബന്ധം തകരാൻ കാരണം തന്റെ അമ്മയും സഹോദരിയുമാണെന്ന് വിശ്വസിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ ദേഷ്യം ഒടുവിൽ ക്രൂരമായ ആക്രമണമായി മാറി, അത് കുടുംബത്തെ തകർത്തു. കുറച്ചുകാലമായി ഗുരുഗ്രാമിൽ എൻജിനീയർമാരായി ജോലി ചെയ്തു വരികയായിരുന്ന ഹർദിക്കും ഹിമാൻഷികയും. ഇരട്ടകളാണ് ഇവരും. ഹിമാഷിക എം.ബി.എ പഠനവും നടത്തിയിരുന്നു. ഹാർദിക് ഒന്നര വർഷം മുൻപ് വരെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ചു. പിന്നീട് സാമൂഹിക മാധ്യമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
അടുത്ത കാലത്തായി ഹർദിക്കിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടെന്ന് കുടുംബം പറയുന്നു. രാത്രി വൈകുവോളം അയാൾ മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തിരിക്കുമെന്നാണ് കുടുംബം പറയുന്നത്.
പോലീസ് അന്വേഷണത്തിൽ, ഹർദിക് പുണെയിൽ നിന്നുള്ള ഒരു സ്ത്രീയുമായി സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിക്കുകയും അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നുവെന്നും കണ്ടെത്തി. ഇതിനെ സഹോദരിയും അമ്മയും എതിർത്തിരുന്നു. ഈ ബന്ധം പിന്നീട് തകരുകയും ചെയ്തു.
മാർച്ച് 6‑ന് വൈകുന്നേരം ഇതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിൽ ചർച്ച നടന്നു, അത് ഒരു വാഗ്വാദമായി മാറുകയും ചെയ്തു.
തർക്കത്തിനിടെ ദേഷ്യത്തിൽ ഹർദിക് കത്തി എടുത്ത് സഹോദരിയെ ആക്രമിച്ചു. പരിക്കേറ്റ ഹിമാഷിക മരിക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ഹിമാഷികയുടെ ശരീരത്തിൽ 84 കുത്തേറ്റ പാടുകൾ കണ്ടെത്തി.
ഹിമാഷികയെ കൊലപ്പെടുത്തിയതിന് ശേഷം ഹർദിക് തന്റെ അമ്മയെ ജോലിസ്ഥലത്ത് സന്ദർശിച്ച് ഒരു സർപ്രൈസ് ഉണ്ടെന്ന് പറയുകയും വീട്ടിലേക്ക് എത്തിക്കുകയുമായിരുന്നു. ഒരു ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു നീലിമ. അവരേയും ഹർദിക് അക്രമിച്ചിരുന്നു. നീലിമ ഇപ്പോൾ അപകടനില തരണം ചെയ്തതായി അധികൃതർ പറഞ്ഞു.

