Site iconSite icon Janayugom Online

അക്രമമൊഴിയാതെ മണിപ്പൂര്‍: ജിരിബാമില്‍ ആശുപത്രി അഗ്നിക്കിരയാക്കി

വംശീയ കലാപം തുടരുന്ന മണിപ്പൂരിലെ ജിരിബാമില്‍ അജ്ഞാതരായ അക്രമികള്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം (പിഎച്ച്സി ) അഗ്നിക്കിരയാക്കി. ബോറേബേക്കറ എന്ന പ്രദേശത്തെ പൊലീസ് ഔട്ട് പോസ്റ്റിന് സമീപമായിരുന്നു സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലില്ല. സംഭവമറിഞ്ഞയുടന്‍ സുരക്ഷാ സേന സ്ഥലത്തെത്തുക്കകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ സുരക്ഷാ സേന തയ്യാറായില്ല. ഈമാസം ഏഴിന് ജിരിബാമില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതോടെയാണ് സംസ്ഥാനത്ത് വീണ്ടും വംശീയ കലാപം രൂക്ഷമായത്. മെയ്തി ഭൂരിപക്ഷ മേഖലയായ ജിരിബാമില്‍ സംഘര്‍ഷം വ്യാപകമായത് അടിച്ചമര്‍ത്താന്‍ പൊലീസിനോ സുരക്ഷാ സേനയ്ക്കോ സാധിക്കാത്തത് വ്യാപക വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു. ഇതിനിടെയാണ് അക്രമികള്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം തീവച്ച് നശിപ്പിച്ചത്. 

പ്രക്ഷോഭം രൂക്ഷമായതോടെ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സംസ്ഥാനം വിട്ട് അസമിലെത്തി. രാജ്ഭവനിൽ വിദ്യാർഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് ഗവർണർ സംസ്ഥാനം വിട്ടത്. ഇന്നലെ രാജ്ഭവനിലേക്ക് നടന്ന മാർച്ചിൽ 40 പേർക്ക് പരുക്കേറ്റിരുന്നു. അസം ഗവർണറായ ലക്ഷ്മൺ പ്രസാദ് ആചാര്യ മണിപ്പൂരിന്റെ അധികചുമതലയാണ് വഹിക്കുന്നത്. ഗവർണർ ഉടൻ ഡല്‍ഹിയിൽ എത്തി ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. 

മെയ്തി വിദ്യാർത്ഥികളുമായി ഗവർണർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഡിജിപി രാജീവ് സിങ്ങിനെയും സുരക്ഷാ ചുമതലയുള്ള കുൽദീപ് സിങ്ങിനെയും നീക്കണമെന്നും സംയുക്ത കമാൻഡിനെ മുഖ്യമന്ത്രിയുടെ കീഴിലാക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടർന്ന് ഇംഫാൽ താഴ്‌വരയിലെ മൂന്ന് ജില്ലകളില്‍ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജഭവന് നേരെ ഉണ്ടായ ആക്രമണത്തിലും സംഘർഷങ്ങളിലും 33 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഏഴ് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മണിപ്പൂരിലെ സംഘർഷം തുടരുന്ന മേഖലകളിൽ അസം റൈഫിൾസിന് പകരം സിആർപിഎഫിനെ വിന്യസിക്കുന്നതിനെതിരെ പ്രതിഷേധവുമായി കുക്കി സംഘടനകളും രംഗത്തെത്തി. കാംഗ്‌പോപിയിൽ നൂറുകണക്കിന് കുക്കി-സോ വനിതകൾ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ എല്ലാ അസം റൈഫിൾസ് ക്യാമ്പുകളും സീൽ ചെയ്യുമെന്നും കുക്കി-സോ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version