Site icon Janayugom Online

മണിപ്പൂര്‍: സൈന്യവും പൊലീസും നേര്‍ക്കുനേര്‍

വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ അസം റൈഫിള്‍സും സംസ്ഥാന പൊലീസും നേര്‍ക്കുനേര്‍. പരിശോധനയ്ക്ക് തടസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് അസം റൈഫിള്‍സിനെതിരെ കേസെടുത്തിട്ടുണ്ട്.
മെയ്തി വനിതകളുടെ നേതൃത്വത്തിൽ നടന്ന വ്യാപക പ്രക്ഷോഭങ്ങൾക്കു പിന്നാലെയാണ് നടപടി. ബിജെപി സംസ്ഥാന ഘടകവും നേരത്തെ സൈന്യത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിവിധ ചെക്ക് പോസ്റ്റുകളില്‍ നിന്നും അസം റൈഫിള്‍സിനെ പിന്‍വലിക്കുകയും ചെയ്തു.
അക്രമവും സംഘര്‍ഷവും തടയാന്‍ സംസ്ഥാന പൊലീസ് നടത്തുന്ന പരിശോധന തടയുന്നതായും, ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കലാപത്തിന്റെ ആദ്യനാള്‍ മുതല്‍ സേവനത്തിനെത്തിയ കേന്ദ്ര സേനയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുക്കി ഗോത്രവിഭാഗക്കാരെ സഹായിക്കുന്ന നിലപാടാണ് അസം റൈഫിൾസ് സ്വീകരിക്കുന്നതെന്നാണ് മെയ്തി സംഘടനകളുടെ ആരോപണം. 

ബിഷ്ണുപൂര്‍ ജില്ലയില്‍ പൊലീസ് നടത്തിയ പരിശോധന അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. കുക്കി വിഭാഗം കലാപകാരികളുടെ പക്കലുള്ള ആയുധം കണ്ടെടുക്കാന്‍ ഉള്ള ശ്രമം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ വാഹനം കുറുകെയിട്ട് തടഞ്ഞുവെന്നും എഫ്ഐആറില്‍ പറയുന്നു. നേരത്തെ അസം റൈഫിള്‍സ് ഉദ്യോഗസ്ഥരെ ബിഷ്ണുപൂര്‍ ജില്ലയുടെ സുരക്ഷാ ചുമതലയില്‍ നിന്ന് ഒഴിവാക്കി പകരം സിആര്‍പിഎഫിന് ചുമതല കൈമാറിയിരുന്നു. ബിജെപി സംസ്ഥാന ഘടകവും അസം റൈഫിള്‍സിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ തുടരുകയാണ്. കഴിഞ്ഞദിവസം അഞ്ചിടങ്ങളില്‍ വെടിവയ്പുണ്ടായി. വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഒമ്പത് ആയുധങ്ങള്‍ പിടികൂടിയെന്നും പൊലീസ് അറിയിച്ചു. അതിനിടെ സംസ്ഥാനത്തെ നാഗാ സംഘടനകളും പ്രതിഷേധ റാലി നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കുക്കി ഗോത്രവർഗ സംഘടനയായ കുക്കി ഇൻപി മണിപ്പൂർ (കെഐഎം) നാഗാ ആധിപത്യമുള്ള നാല് ജില്ലകളിൽ റാലിക്ക് പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചു. 

Eng­lish Sum­ma­ry: Manipur: Army and police face to face

You may also like this video

Exit mobile version