Site icon Janayugom Online

മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയ്നും മന്ത്രിസഭയില്‍ നിന്നും രാജിവച്ചു

അഴിമതി ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും മന്ത്രി സ്ഥാനം രാജിവച്ചു. മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്നും ബിജെപിക്കെതിരെ പോരാട്ടം ശക്തമാക്കുമെന്നും എഎപി അറിയിച്ചു.
ഡല്‍ഹിയിലെ പുതിയ മദ്യ നയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉപമുഖ്യമന്ത്രിയും എക്‌സൈസുമുള്‍പ്പെടെ 18 വകുപ്പുകളുടെ ചുമതലക്കാരനുമായ മനീഷ് സിസോദിയയെ സിബിഐ ഞായറാഴ്ച കസ്റ്റഡിയില്‍ എടുത്തത്. കോടതി അദ്ദേഹത്തെ അഞ്ച് ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഇതിനെതിരെ സിസോദിയ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാനാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. 

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ കഴിഞ്ഞ പത്ത് മാസമായി ജയിലിലാണ്. അഴിമതി ആരോപണങ്ങളും അറസ്റ്റും നടന്നിട്ടും മന്ത്രിമാര്‍ എന്തുകൊണ്ടാണ് മന്ത്രിസഭയില്‍ തുടരുന്നതെന്ന ബിജെപി ആക്ഷേപത്തിനു മറുപടിയായാണ് രണ്ടുപേരുടെയും രാജി.
രാജി അംഗീകരിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ സിസോദിയ ചുമതല വഹിച്ചിരുന്ന വകുപ്പുകള്‍ കൈലാഷ് ഗലോട്ടിനും സത്യേന്ദര്‍ ജയിനിന്റെ ചുമതലകള്‍ രാജ് കുമാര്‍ ആനന്ദിനും നല്‍കി. ഇരുവരുടെയും രാജിയോടെ മുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ മാത്രമാണ് ഡല്‍ഹി ഭരണം കൈകാര്യം ചെയ്യാനുള്ളത്. പുതിയ മന്ത്രിമാരെ ഉടന്‍ നിയോഗിക്കുമെന്ന് എഎപി നേതൃത്വം വ്യക്തമാക്കി. 

Eng­lish Sum­ma­ry: Man­ish Siso­dia and Satyen­der Jain resigned from the cabinet

You may also like this video

Exit mobile version