Site icon Janayugom Online

മഞ്ചേശ്വരം കോഴ കേസ്; ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ്

മ‍ഞ്ചേശ്വരം കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്.

മഞ്ചേശ്വരത്തെ ബിഎസ്|പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർതിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഇതിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് നൽകിയിരിക്കുന്നത്.

കെ സുരേന്ദ്രൻ ഉൾപ്പടെ ആറ് പേരാണ് കേസിൽ പ്രതികൾ. ജനപ്രാതിനിധ്യ നിമയത്തിലെ 171 B, E വകുപ്പുകൾക്ക് പുറമേ അന്യായമായി തടങ്കലിൽ വയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ നേരത്തെ ചുമത്തിയിരുന്നു. പുതിയ വകുപ്പു കൂടി ചുമത്തിയതോടെ കേസിന്റെ പ്രാധാന്യം കൂടും. കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

പ്രധാന തെളിവായ സുരേന്ദ്രൻ ഉപയോഗിച്ച സ്മാർട്ട്ഫോൺ കണ്ടെടുത്ത് പരിശോധിക്കാൻ ഇതുവരേയും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. മൊബൈൽ ഫോൺ ഹാജരാക്കണമെന്ന് രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും അത് നഷ്ടപ്പെട്ടുവെന്നാണ് സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരെ സുന്ദര തന്നെ ക്രൈംബ്രാഞ്ചിനെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.

Eng­lish summary;Manjeswaram bribery case; case impose No bail for BJP state pres­i­dent Surendran

You may also like this video;

Exit mobile version