മഞ്ചേശ്വരം കോഴക്കേസിൽ മൊബൈൽ ഫോൺ ഹാജരാക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോൺ ഹാജരാക്കാനാണ് നിർദ്ദേശം. മഞ്ചേശ്വരം കോഴക്കേസിൽ മുഖ്യ പ്രതിയാണ് കെ.സുരേന്ദ്രൻ. കേസിലെ നിർണ്ണായ തെളിവുകളിൽ ഒന്നായ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രൻറെ മൊഴി. എന്നാൽ ഈ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.
പരിശോധനയ്ക്കായി ഈ ഫോൺ ഒരാഴ്ചക്കകം ഹാജരാക്കാനാണ് സുരേന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോൾ നൽകിയ പ്രധാന മൊഴികളെല്ലാം കളവാണെന്നും കണ്ടെത്തിയിട്ടുണ്ട്. മൊഴികളെല്ലാം കളവെന്ന് തെളിഞ്ഞതോടെ സുരേന്ദ്രനെ ഇനി വിശ്വാസത്തിലെടുക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്തം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദര അപേക്ഷ തയ്യാറാക്കിയ കാസർകോട്ടെ സ്വകാര്യ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രൻ മൊഴി നൽകിയിരുന്നു. ഇതും കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
english summary;Manjeswaram bribery case; K Surendran again issued crime branch notice
you may also like this video;