Site iconSite icon Janayugom Online

മണ്ണിന്റെ നിശ്വാസം

കിളികൾക്കുപകരം
ഡ്രോണുകൾ പറക്കുന്നു
ആകാശത്തിൻ മീതെ
ഒരു കൃത്രിമഗാനം പാടുന്നു
സൂര്യന്റെ നടുവിൽ
മണ്ണിന്റെ നിശ്വാസം
ഡാറ്റയായി മാറുന്നു
മനുഷ്യന്റെ സ്പർശം
മരവിച്ചുകൊണ്ടിരിക്കുന്നു

ഇരുമ്പ് ട്രാക്ടറുകൾ
കുഴിക്കുന്നു മണ്ണിൻ
നാളം താണ്ടി
വിയർപ്പിന്റെ വഴിയല്ല
ഇനി ഈ പാടങ്ങൾ
സെൻസറുകൾ കണക്കാക്കുന്നു
വിളവുകളുടെ ആത്മാവ്
ഉഴുന്നു കിളച്ചു മറിക്കാൻ
ഇനി മനുഷ്യൻ കാണില്ല
മണ്ണിൻ രഹസ്യങ്ങൾ
ഡാറ്റകളിൽ പിഴിഞ്ഞു
മാഞ്ഞുപോകുന്നു
രാസവസ്തുക്കൾക്കൊണ്ട്
വിശപ്പ് അടക്കിയപ്പോൾ
പച്ചപ്പിന്റെ നെഞ്ച്
കരിഞ്ഞ് കിടക്കുന്നു
പാടത്തിന്റെ ഗന്ധവും
നിശ്വാസം മെല്ലെ വിട്ടുപോകുന്നു

കൃത്രിമ ബുദ്ധി
കാലം കണക്കാക്കി
വിളവു കൊയ്യുന്നു
കൃഷിയെന്ന സ്വപ്നം
പട്ടികയിലെ അക്കമായി മാറുന്നു
പ്രവർത്തനമൊക്കെയും
യന്ത്രങ്ങൾ നിർവഹിക്കുന്നു
ജീവന്റെ ബന്ധം
ഡിജിറ്റൽ രേഖകളിൽ തങ്ങുന്നു

പക്ഷേ
മണ്ണ് എന്ന
അമ്മയൊരു സ്നേഹനദിയല്ലേ
കാർഷകനെ
അവൾ വിളിക്കുന്നു
കാറ്റായും മഴയായും
വിയർപ്പിന്റെ മധുരവുo
നിറച്ച് അവൾ
എന്നും പാടം ജീവിപ്പിക്കുന്നു
സ്നേഹത്തിന്റെ
തിരശീല വീഴാതെ
അവളിന്നും പച്ചപ്പ്‌
വിരിച്ചു കാത്തിരിക്കുന്നു

Exit mobile version