Site iconSite icon Janayugom Online

തെലങ്കാനയില്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് നിരവധിപേര്‍ പാര്‍ട്ടി വിട്ട് ബിആര്‍എസിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് നിരവധിപേര്‍ പാര്‍ട്ടി വിടുന്നു. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നിരവധിപേര്‍ തെലങ്കാനയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിആര്‍എസിലേക്ക് ചേക്കേറുന്നത്. നേതാക്കളുടെ വന്‍ ഒഴിക്കാണ് ബിആര്‍എസിലേക്ക്, മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ നഗം ജനാര്‍ദ്ദന്‍ റെഡ്ഢി കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടു. വൈകാതെ തന്നെ മുഖ്യമന്ത്രിയും ബിആര്‍എസ് പ്രസിഡന്‍റുമായ കെ ചന്ദ്രശേഖര റാവുവുമായി കൂട്ടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

മുൻ എംഎൽഎ പി വിഷ്‌ണുവർധൻ റെഡ്ഡിയാണ്‌ കോൺഗ്രസ്‌ വിട്ട്‌ ബിആർഎസിലേക്ക്‌ ചേക്കേറിയ മറ്റൊരു നേതാവ്‌. മുൻ പിസിസി പ്രസിഡന്റ്‌ പൊന്നല ലക്ഷ്‌മയ്യ, മുൻ എംഎൽഎമാരായ എറാ ശേഖർ, സുഭാഷ്‌ റെഡ്ഡി തുടങ്ങിയവരും ബിആർഎസിൽ ചേർന്നു.ജൂബിലി ഹിൽസിൽ മുൻ ക്രിക്കറ്റ്‌ താരം മുഹമദ്‌ അസറുദ്ദീന്‌ സീറ്റ്‌ നൽകിയതിൽ പ്രതിഷേധിച്ചാണ്‌ വിഷ്‌ണുവർധൻ റെഡ്ഡി കോൺഗ്രസ്‌ വിട്ടത്‌. 

നേരത്തേ സീറ്റ്‌ നൽകാത്തതിൽ പ്രതിഷേധിച്ച് റെഡ്ഡിയുടെ അനുയായികൾ കോൺഗ്രസിന്റെ സംസ്ഥാന ഓഫീസായ ഗാന്ധി ഭവന് കല്ലേറ്‌ നടത്തി. നേതാക്കളുടെ പോസ്റ്ററുകളും വലിച്ചുകീറി. വിഷ്‌ണുവർധന്‌ സീറ്റില്ലെങ്കിലും സഹോദരി വിജയ റെഡ്ഡിക്ക്‌ ഖൈരാതാബാദിൽ സീറ്റ്‌ നൽകി.കോൺഗ്രസിലെ അതൃപ്‌തരായ നേതാക്കളെ അടർത്തിമാറ്റാൻ ബിആർഎസ്‌ കാര്യമായി ശ്രമിക്കുന്നുണ്ട്‌. മുതിർന്ന നേതാക്കളായ കെ ടി രാമ റാവുവും ടി ഹരീഷ്‌ റാവുവുമാണ്‌ ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ്‌ നേതാക്കളുമായി ചർച്ച നടത്തുന്നത്‌.

Eng­lish Summary:
Many peo­ple left the par­ty and joined BRS after giv­ing headache to Con­gress in Telangana

You may also like this video:

Exit mobile version