Site icon Janayugom Online

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് കൂട്ടക്കൊല വ്യാജ ഏറ്റുമുട്ടല്‍

ഛത്തീസ്ഗഢിലെ കങ്കറില്‍ ഏതാനും ദിവസം മുമ്പ് 29 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ച പൊലീസ് നടപടിയില്‍ വഴിത്തിരിവ്.
29ല്‍ 12 പേര്‍ മാത്രമാണ് വെടിയേറ്റ് മരിച്ചതെന്നും ബാക്കിയുള്ള 17 പേരെ പൊലീസ് ഭീകരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ആരോപിച്ചു. പ്രവര്‍ത്തകരുടെ കൂട്ടക്കൊലയ്ക്ക് പകരം ചോദിക്കുമെന്നും ഉത്തരവാദികളായ പൊലീസുകാരെയും മുഖ്യമന്ത്രി വിഷ്ണുദേവ് സായിയെയും ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യുമെന്നും സിപിഐ മാവോയിസ്റ്റ് വക്താവ് മംഗലി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ പരിശോധിച്ചതില്‍ 12 പേരുടെ ശരീരത്തില്‍ മാത്രമാണ് വെടിയുണ്ടകളേറ്റിരിക്കുന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് അവകാശപ്പെട്ട ബാക്കി 17 പേരെയും പൊലീസ് മൃഗീയമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സിപിഐ മാവോയിസ്റ്റ് ആരോപിക്കുന്നു. ഈ മാസം 19നാണ് കങ്കറില്‍ 29 മാവോയിസ്റ്റുകളെ സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ വധിച്ചത്. 

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകരെയാണ് ഭരണകൂടവും പൊലീസും നിഷ്ഠുരമായി വകവരുത്തിയത്. ബസ്തറിലെയും ഛത്തീസ്ഗഢിലെയും ഉന്നത ബിജെപി നേതാക്കളും ഗൂഢാലോചനയില്‍ പങ്കെടുത്തു. കങ്കറില്‍ നടന്ന കൂട്ടക്കൊലയുടെ ആസൂത്രണം ജനുവരി മാസം സുരജ്കുണ്ടിലാണ് നടന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനെ അധികമായി വിന്യസിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തകരെ വകവരുത്തുകയായിരുന്നുവെന്നും സംഘടന ആരോപിക്കുന്നു. 

Eng­lish Summary:Maoist mas­sacre fake encounter in Chhattisgarh
You may also like this video

Exit mobile version