Site icon Janayugom Online

മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ജേഴ്സി വിറ്റത് റെക്കോഡ് തുകയ്ക്ക്

1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ‘ദൈവത്തിന്റെ കൈ’ ഗോൾ നേടിയ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനിയന്‍ ഇതിഹാസ താരം മറഡോണയണിഞ്ഞ ജേഴ്സി ലേലം ചെയ്തു. 70 കോടി 90 ലക്ഷം രൂപയ്ക്കാണ് ജഴ്സി ലേലം ചെയ്തത്. കായിക മേഖലയില്‍ ഒരു സ്മരണികയ്ക്ക് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിത്. ഇംഗ്ലണ്ട് താരം സ്റ്റീവ് ഹോഡ്ജിന്റെ കൈവശമായിരുന്നു മറഡോണയുടെ ജേഴ്സി. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന് ശേ­ഷം ഹോഡ്ജുമായി മറഡോ­ണ കുപ്പായം കൈമാറ്റം ചെയ്യുകയായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലിലാണ് മറഡോണ വിവാദമായ ‘ദൈവത്തിന്റെ കൈ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗോള്‍ നേടിയത്. അതിന് ശേഷം മിനിറ്റുകള്‍ വ്യത്യാസത്തിലാണ് മറഡോണ ‘നൂറ്റാണ്ടിലെ ഗോള്‍’ എന്ന് വിശേഷിപ്പിക്കുന്ന ഗോളും നേടിയത്. അഞ്ചോളം ഇംഗ്ലീഷ് കളിക്കാരെ വെട്ടിച്ചാണ് ഫിഫ നൂറ്റാണ്ടിലെ ഗോളായി തിരഞ്ഞെടുത്ത ഈ ഗോള്‍ നേടിയത്. എന്നാല്‍ ആരാണ് ഇത്രയും തുക മുടക്കി ഈ ജേഴ്‌സി സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം ലേലത്തിന് എ­തിരെ മറഡോണയുടെ മകള്‍ രംഗത്തെത്തിയിരുന്നു. 

ഈ ജേഴ്സി മറഡോണ ആദ്യ പകുതിയില്‍ ഉപയോഗിച്ചതാണെന്നും ദൈവത്തിന്റെ കൈ ഗോള്‍ ഉള്‍പ്പെടെ നേടിയപ്പോള്‍ മറ്റൊരു ജേഴ്സിയാണ് അണിഞ്ഞിരുന്നതെന്നുമാണ് മറഡോണയുടെ മകള്‍ അഭിപ്രായപ്പെട്ടത്. ഫുട്ബോള്‍ ചരിത്രത്തി­­­ലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി വാഴ്‌ത്തപ്പെടുന്ന ഡിഗോ മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25ന് കായികലോകത്തോട് വിടപറഞ്ഞിരുന്നു.

Eng­lish Summary:Maradona’s ‘hand of God’ jer­sey sold for a record amount
You may also like this video

Exit mobile version