Site iconSite icon Janayugom Online

മാർക്ക് ലിസ്റ്റ് വിവാദം; അന്വേഷണ സംഘം ഇന്നും നാളെയുമായി പ്രതികളെ ചോദ്യം ചെയ്യും

മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.പ്രിൻസിപ്പൽ വി.എസ് ജോയ്,അധ്യാപകൻ വിനോദ് കുമാർ എന്നിവരെ കൂടാതെ മറ്റ് പ്രതികളെക്കൂടി അന്വേഷണ സംഘം ഇന്നും നാളെയുമായി ചോദ്യം ചെയ്യും.എൻഐസി സോഫ്റ്റ് വെയർ അധികൃതരിൽ നിന്നും തെളിവുകൾ ശേഖരിക്കും.

ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ കേസിൽ അഞ്ചാം പ്രതിയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോളജിലെ ആർക്കിയോളജി വിഭാഗം കോ ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിൽ ഒന്നാം പ്രതി. മഹാരാജാസ് പ്രിൻസിപ്പാള്‍ ഡോ. വി എസ് ജോയ് രണ്ടാം പ്രതിയും കെഎസ്‌യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ മൂന്നാം പ്രതിയും മഹാരാജാസിലെ വിദ്യാർത്ഥി സി എ ഫൈസൽ നാലാം പ്രതിയുമാണ്. വ്യാജരേഖ ചമയ്ക്കലും ഗൂഢാലോചനയും അടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആർഷോയെ അപകീർത്തിപ്പെടുത്താൻ വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. മറ്റ് പ്രതികൾ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഈ വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിച്ചുവെന്നും എഫ്ഐആറിലുണ്ട്. 

പരാതിക്കാരനെ സമൂഹമധ്യത്തിൽ അപമാനിക്കണമെന്ന ലക്ഷ്യത്തോടെ രജിസ്റ്റർ പോലും ചെയ്യാത്ത പരീക്ഷ ജയിച്ചതായുള്ള തെറ്റായ പരീക്ഷാ ഫലം തയ്യാറാക്കിയെന്നാണു വിനോദ് കുമാറിനും ജോയിയ്ക്കും എതിരെയുള്ള കേസ്. ഈ പരീക്ഷാ ഫലം മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചുവെന്നതാണ് മറ്റ് പ്രതികൾക്കക്കതിരെയുള്ള കുറ്റം. അന്വേഷണ സംഘത്തലവനായ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോർജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Eng­lish Sum­ma­ry: Mark List Con­tro­ver­sy; The inves­ti­ga­tion team will ques­tion the accused today and tomorrow
You may also like this video

Exit mobile version