Site iconSite icon Janayugom Online

സിനിമയിലെ പുരുഷ മേധാവിത്വത്തിന് കാരണം വിപണി മൂല്യമല്ല: പത്മപ്രിയ

സിനിമകൾ പുരുഷകേന്ദ്രീകൃതമാകാൻ കാരണം വിപണി മൂല്യമല്ലെന്ന് പ്രശസ്ത നടി പത്മപ്രിയ. 90 ശതമാനം സിനിമകളും സാമ്പത്തികമായി പരാജയപ്പെടുന്ന ഒരു വ്യവസായത്തിൽ, പുരുഷ അഭിനേതാക്കൾ ലാഭം സൃഷ്ടിക്കുന്നവർ ആണെന്നും സ്ത്രീകൾ അങ്ങനെയല്ല എന്നും എങ്ങനെ പറയാനാകുമെന്നും പത്മപ്രിയ ചോദിച്ചു. മടപ്പള്ളി ഗവ. കോളെജിൽ ‘അതേ കഥകൾ, സമതയുടെയും നീതിയുടെയും പുതു നോട്ടപ്പാടിൽ’ എന്ന വിഷയത്തെ അധികാരിച്ച് എം ആർ നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു പത്മപ്രിയ. 

ആഴത്തിൽ വേരൂന്നിയ ലിംഗ വിവേചനമാണ് കഥകളുടെ കാര്യത്തിലും സിനിമയിലെ തുല്യതയിലും സ്ത്രീകളടെ പ്രാതിനിധ്യം കുറയുന്നതിലേക്ക് നയിക്കുന്നത്. ഒരു സ്ത്രീ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആ സ്ത്രീയാണ് പ്രശ്നമെന്ന് വരുത്തിത്തീർക്കുന്നുവെന്ന് തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ച് പത്മപ്രിയ പറഞ്ഞു.
ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ തന്നെ തല്ലി. 

ഈ പ്രശ്നം ഉന്നയിച്ചതിന്റെ ഫലമായി ധാരണയായിരുന്ന പല സിനിമകളം നഷ്ടമായി. നന്നായി അഭിനയിച്ചില്ലെന്ന് ആരോപിച്ചാണ് സംവിധായകൻ കരണത്തടിച്ചത്. എന്നാൽ ഈ ചിത്രത്തിലെ അഭിനയത്തിന് തനിക്ക് സംസ്ഥാന അവാർഡ് ലഭിച്ചുവെന്നതാണ് രസകരമായ കാര്യം. സ്ത്രീകളെ കീഴ്പ്പെടുത്തുന്നത് സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല. ഇത് വ്യാപകമാണ്. എല്ലായിടങ്ങളിലും പോരാടേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കോളെജ് പ്രിൻസിപ്പൽ ഷിനു പി എം അധ്യക്ഷത വഹിച്ചു. ദീപ എ കെ, ജിതിൻ പി പോള, ബബിത സംസാരിച്ചു.

Exit mobile version