Site iconSite icon Janayugom Online

ഗുസ്തി ഫെഡറേഷന്‍; ലൈംഗിക ആരോപണം അന്വേഷിക്കാന്‍ സമിതി

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗിക ആരോപണം അന്വേഷിക്കാന്‍ കായിക മന്ത്രാലയം മേല്‍നോട്ട സമിതി രൂപീകരിച്ചു. ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം മേരികോമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിക്കായിരിക്കും. ഗുസ്തിതാരം യോഗേശ്വര്‍ ദത്ത്, മുന്‍ ബാഡ്മിന്റണ്‍ താരം തൃപ്തി മുര്‍ഗുണ്ടെ, മുന്‍ ടോപ്സ് സിഇഒ രാജഗോപാലന്‍, മുന്‍ സായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാധിക ശ്രീമാന്‍ എന്നിവരടങ്ങിയതാണ് സമിതി. നേരത്തെ താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി നടത്തിയ ചർച്ചയിൽ ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

നാലാഴ്ചയ്‌ക്കുള്ളില്‍ സമിതി അന്വേഷണം പൂര്‍ത്തിയാക്കണം. ആരോപണങ്ങൾ ഉന്നയിച്ച താരങ്ങളിൽ നിന്ന് ഈ കമ്മിറ്റി വിശദമായി മൊഴിയെടുക്കും. ഗുസ്തി ഫെഡറേഷൻ ഭാരവാഹികളിൽ നിന്നും വിശദീകരണം തേടും. റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റിനും പരിശീലകര്‍ക്കും എതിരെ ലൈംഗിക പീഡനമടക്കം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളാണ് ജന്തര്‍മന്ദറില്‍ പ്രതിഷേധം നടത്തിയത്. ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ച് മണ്ഡലത്തിലെ ബിജെപി എംപിയാണ് 66 കാരനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്.
അതേസമയം വനിതാ ഗുസ്തി താരങ്ങളിൽ നിന്ന് യാതൊരുവിധ പരാതികളും ലഭിച്ചിട്ടില്ലെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ ജനറൽ സെക്രട്ടറി വി എൻ പ്രസൂദ് ഇന്നലെയും ആവര്‍ത്തിച്ചു.

Eng­lish Sum­ma­ry: Mary Kom-led Over­sight Com­mit­tee to run WFI
You may also like this video

Exit mobile version