Site icon Janayugom Online

കുർബാന തർക്കം: വത്തിക്കാന്റെ അന്തിമ ഇടപെടൽ ഉടൻ

എറണാകുളം — അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിൽ വത്തിക്കാന്റെ അന്തിമ ഇടപെടൽ ഉടനെന്ന് സൂചന. പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച്ബിഷപ്പ് സിറിൽ വാസിൽ വത്തിക്കാനിലെത്തി. പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിലും വിശ്വാസ കാര്യങ്ങൾക്കായുള്ള കാര്യാലയത്തിലും എറണാകുളം-അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യം സംബന്ധിച്ച് ചർച്ചകൾ നടക്കും.

ഡിസംബർ 25 മുതൽ അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന മാർപാപ്പയുടെ ഉത്തരവ് പാലിക്കപ്പെട്ടോ എന്ന വിഷയത്തിൽ അപ്പസ്തോലിക്ക് അഡ്മിനിസ്ടേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ സമർപ്പിച്ച റിപ്പോർട്ട് വത്തിക്കാൻ ഉടൻ പരിഗണിക്കും. അഡ്മിനിസ്ട്രേറ്റർക്ക് വേണ്ടി അതിരൂപത ക്യൂരിയ അംഗങ്ങളായ വികാരി ജനറൽ ഫാ. വർഗീസ് പൊട്ടക്കൽ, ചാൻസിലർ ഫാ. മാർട്ടിൻ കല്ലിങ്കൽ എന്നിവർ ചേർന്ന് പ്രത്യേക ഫോമുകൾ ഓരോ പള്ളികളിലും എത്തിച്ച ശേഷം വികാരിമാർ മറ്റാരെയും അറിയിക്കാതെ ഫോമുകൾ പൂരിപ്പിച്ച് വാട്ട്സാപ്പ് നമ്പറിൽ തിരിച്ചയച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് വത്തിക്കാൻ അന്തിമ നടപടികൾ പ്രഖ്യാപിക്കുക.

അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരിനെ ജനുവരി രണ്ടിനകം വത്തിക്കാനിലേക്ക് വിളിപ്പിച്ചതായി സൂചനയുണ്ട്. എന്നാൽ, എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന തർക്കം കടുക്കുകയാണ്. കയ്യേറ്റവും കുർബാന തടസപ്പെടുത്തലും പള്ളി പൂട്ടലും തുടരുകയാണ്. ഇന്നലെയും അതിരൂപതയിൽ അക്രമ സംഭവങ്ങൾ അരങ്ങേറി.

ആലുവ ചുണങ്ങംവേലിയിൽ പള്ളി വികാരിയെ ഇടവകക്കാർ പൂട്ടിയിട്ടു. സിനഡ് കുർബാന അർപ്പിക്കാൻ ശ്രമിച്ച വികാരി ഫാ. ജോർജ് നെല്ലിശേരിയെയാണ് പുലർച്ചെ പള്ളിമേടയിൽ പൂട്ടിയിട്ടത്. പിന്നീട് ഈ പള്ളിയിൽ അസിസ്റ്റന്റ് വികാരി ജനാഭിമുഖ കുർബാന ചൊല്ലി. ഇടവക വിട്ടു പൊയ്ക്കോളാമെന്ന ഉറപ്പിൽ കുർബാനക്ക് ശേഷം വികാരി ജോർജ് നെല്ലിശേരിയെ ഇടവകക്കാർ മോചിപ്പിച്ചു.

Eng­lish Sum­ma­ry: mass con­tro­ver­sy; Final inter­ven­tion by the Vat­i­can soon
You may also like this video

Exit mobile version