Site icon Janayugom Online

തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്കെതിരെ വിചിത്ര വിധിന്യായങ്ങള്‍; ഹൈക്കോടതിയിലേക്ക് വന്‍ തൊഴിലാളി മാര്‍ച്ച്

ആയിരക്കണക്കിന് തൊഴിലാളികളെ അണിനിരത്തി സംയുക്ത ട്രേഡ് യൂണിയന്റെ ഹൈക്കോടതി മാർച്ച്. ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചുള്ള തൊഴിലാളികളുടെ പ്രക്ഷോഭത്തെ വിലക്കുന്ന കോടതികളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചുള്ള ഹൈക്കോടതി മാര്‍ച്ചിന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡ‍ന്റ് ആർ ചന്ദ്രശേഖരൻ, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.

കനത്ത മഴ അവഗണിച്ച് വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിയ ആയിരക്കണക്കിന് തൊഴിലാളികൾ മാർച്ചിൽ അണിനിരന്നു. പ്രതിഷേധം ഹൈക്കോടതി ജങ്ഷന് സമീപം പൊലീസ് തടഞ്ഞു.

പ്രതിഷേധ യോഗം എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി ചെയർമാൻ കെ കെ ഇബ്രാഹിംകുട്ടി അധ്യക്ഷനായി. കെ പി രാജേന്ദ്രൻ, തോമസ് ജോസഫ് (യുടിയുസി), കെ ചന്ദ്രൻപിള്ള, സി എൻ മോഹനൻ, എസ് ശർമ, എഐടിയുസി നേതാക്കളായ വി ബി ബിനു, പി രാജു, എലിസബത്ത് അസീസി, കെ സി ജയപാലൻ, എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി ടോമിമാത്യു എന്നിവർ സംസാരിച്ചു.

കോടതികൾ എല്ലാവരുടെയും സംരക്ഷകരായിരിക്കണമെന്നും അധ്വാനിക്കുന്ന തൊഴിലാളികളുടെ വികാരം കണക്കിലെടുക്കണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത എളമരം കരീം പറഞ്ഞു.

ഭരണഘടന അനുസരിച്ച് കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള വേദിയാണ് കോടതികൾ. ഭരണഘടനയും നിയമവും അനുശാസിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമായി കോടതികൾ അഭിപ്രായം പറഞ്ഞാൽ അതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; Mas­sive labour march to High Court

You may also like this video;

Exit mobile version