Site icon Janayugom Online

പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം

parliament

ചൈനീസ് കടന്നു കയറ്റം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ രാവിലെ പാര്‍ലമെന്റ് മന്ദിരത്തിലുള്ള ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിപക്ഷം ധര്‍ണ നടത്തി.
അരുണാചലിലെ ചൈനീസ് കടന്നുകയറ്റ ശ്രമം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിരോധമാണ് സൃഷ്ടിക്കുന്നത്. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷാംഗങ്ങള്‍ നല്‍കുന്ന നോട്ടീസിന് സഭാധ്യക്ഷന്‍മാര്‍ അനുമതി നിഷേധിക്കുന്ന പതിവ് കാഴ്ചയാണ് ഇന്നലെയും ഉണ്ടായത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ സ്തംഭിക്കുകയും സ്പീക്കര്‍ സഭ നിര്‍ത്തി വയ്ക്കുകയും ചെയ്തു.
ഇന്നലെ സഭാ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് 10.15നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണയില്‍ മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കളും പങ്കെടുത്തു.

രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഇന്നലെ രാവിലെ ലോക്‌സഭ സമ്മേളിച്ചയുടന്‍ ഇന്തോ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യവേളയുമായി മുന്നോട്ടു പോകാനാണ് സ്പീക്കര്‍ ഓം ബിര്‍ള ശ്രമിച്ചത്. ഇതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭ 12 വരെ നിര്‍ത്തിവച്ചു.

Eng­lish Sum­ma­ry: Mas­sive protest in Parliament

You may also like this video

Exit mobile version