Site icon Janayugom Online

പശു വില്പനയുടെ മറവില്‍ സംസ്ഥാനത്ത് വന്‍ തട്ടിപ്പ്

കുറഞ്ഞ വിലയ്ക്ക് പശുക്കളെ ലഭ്യമാക്കാമെന്ന് പരസ്യം നൽകി കർഷകരിൽ നിന്നും പണം തട്ടുന്ന സംഘം സംസ്ഥാനത്ത് സജീവം. കുറഞ്ഞ വിലയിൽ പശുവിനെ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. പലയിടത്തും ക്ഷീരകർഷക ഗ്രൂപ്പുകള്‍ ഇത്തരം തട്ടിപ്പിനിരയായി.

ഓൺലൈൻ വഴിയാണ് ഇവർ തട്ടിപ്പിന് കളമൊരുക്കുന്നത്. കേരളത്തിൽ 10 ലിറ്റർ വരെ പാൽ ലഭിക്കുന്ന ഒരു പശുവിന് 55000 രൂപ മുതൽ 60000 രൂപ വരെയാണ് വില. ഉത്തർ പ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും 25 ലിറ്റർ വരെ പാൽ ലഭിക്കുന്ന പശുവിന് 30000 മുതൽ 35000 രൂപക്ക് വരെ ലഭ്യമാക്കാം എന്നാണ് വാഗ്ദാനം.

ഒന്നിലേറെ പശുക്കളെ വാങ്ങുന്നവർക്ക് മിതമായ വിലയിൽ ഇവയെ എത്തിച്ച് കൊടുക്കുമെന്നും വാഗ്ദാനമുണ്ട്. ഇതിന് മുന്നോടിയായി പശുക്കളുടെ ചിത്രങ്ങൾ സഹിതമാണ് പരസ്യം നൽകുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ നൽകുന്ന ഈ പരസ്യത്തിൽ ആകൃഷ്ടരാകുന്ന കർഷകരെ ഇവർ നേരിട്ട് ബന്ധപ്പെടും. ആദ്യഘട്ടമെന്ന നിലയ്ക്ക് പശുവിനെ കൊണ്ടുവരാനുള്ള വാഹന ചിലവാണ് വാങ്ങുക. ബാക്കി കച്ചവടത്തുക പശുവിനെ എത്തിച്ച ശേഷം തന്നാൽ മതിയെന്നും പറയുന്നു.

അഡ്വാൻസ് എന്ന നിലയിൽ 10000 രൂപയാണ് ആദ്യം കർഷകരിൽ നിന്നും വാങ്ങുന്നത്. അടുത്തഘട്ടമായി പശുക്കൾ എത്തുന്ന തീയതിയടക്കം കർഷകരെ ബോദ്ധ്യപ്പെടുത്തി 25000 രൂപ ഈടാക്കും. ഇത്തരത്തിൽ 30000 രൂപ മുതൽ 40000 വരെയാണ് വണ്ടിക്കൂലി ഇനത്തിലും മറ്റുമായി ഒരു കർഷകന്റെ പക്കൽനിന്നും കരസ്ഥമാക്കുന്നത്. ഇവർ പറയുന്ന അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുകയാണ് കർഷകർ ചെയ്യേണ്ടത്. തുടർന്ന് യാത്ര തുടങ്ങുന്നത് മുതലുള്ള വിവരങ്ങൾ ഫോൺ വിളിച്ച് ധരിപ്പിച്ച് കർഷകരുടെ പൂർണവിശ്വാസം ഇവർ നേടിയെടുക്കും. യാത്രയ്ക്കിടെ ചെക്ക് പോസ്റ്റുകളിൽ കൊടുക്കാനെന്ന് പറഞ്ഞ് വീണ്ടും പണം വാങ്ങും. ആവശ്യപ്പെടുന്നത്ര പണം നൽകി പറഞ്ഞ സമയത്തിന് ശേഷവും പശുവിനെ ലഭിക്കാതെ വരുന്നതോടെയാണ് കർഷകർ വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിയുന്നത്. പണം നൽകിയ ശേഷം ഇവരെ ഫോണിലും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.

Eng­lish Sum­ma­ry: Mas­sive scam in the state under the guise of sell­ing cows

You may like this video also

Exit mobile version