Site iconSite icon Janayugom Online

മേയ് ഒമ്പത് കലാപം; ഇമ്രാന്‍ ഖാന് പങ്കുണ്ടെന്ന് അന്വേഷണ സംഘം

മേയ് ഒമ്പതിലെ സര്‍ക്കാര്‍ വിരുദ്ധ കലാപം സംഘടിപ്പിക്കുന്നതില്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങളും നേരിട്ട് പങ്കെടുത്തതായി സംയുക്ത അന്വേഷണ സംഘം തീവ്രവാദ വിരുദ്ധ കോടതിയെ അറിയിച്ചു. ഡിഐജി ഇമ്രാൻ കിഷ്വാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇമ്രാന്‍ ഖാനും 900ലധികം പാർട്ടി നേതാക്കള്‍ക്കും നൂറുകണക്കിന് പ്രവർത്തകർക്കുമെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
രാജ്യത്തിനെതിരായ ആ­സൂത്രി­ത ഗൂഢാലോചനയുടെ ഭാഗമാണ് മേയ് ഒമ്പതിന് പ്രതികളുടെ നേതൃത്വത്തിൽ നടന്ന അക്രമാസക്തമായ പ്രതിഷേധമെന്ന് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ ആരോപിച്ചു. 

പിടിഐ ചെയർമാന്റെ പ്രസംഗങ്ങൾ ഉൾപ്പെടെ 400ലധികം വീഡിയോ തെളിവുകൾ, ക­ന്റോൺമെന്റ് ഏരിയകളിലെ സൈ­­നിക സ്ഥാപനങ്ങൾക്കും സ്ഥലങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് തെളിയിക്കുന്നതായും പ്രോസിക്യൂഷന്‍ പറഞ്ഞു.
ലാഹോറിലെ സൈനിക സ്ഥാപനങ്ങൾ, പൊലീസ് വാഹനങ്ങൾ, മറ്റ് പൊതു, സ്വകാര്യ സ്വത്തുക്കൾ എന്നിവയ്ക്ക് നേരെ നിരവധി പിടിഐ പ്രവർത്തകർ ആക്രമണം നടത്തിയെന്നാണ് എഫ്ഐആറിലുള്ളത്. ലാഹോറിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ തീവ്രവാദ വിരുദ്ധ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 14 കേസുകളിൽ 12 എണ്ണത്തിലും ഇമ്രാന്‍ ഖാനെ മുഖ്യപ്രതിയായി ചേര്‍ത്തിട്ടുണ്ട്.

ഇമ്രാൻ ഖാൻ, മുൻ പഞ്ചാബ് ഗവർണർ ഒമർ സർഫറാസ് ചീമ, മുൻ പ്രവിശ്യാ മന്ത്രിമാരായ മിയാൻ മെഹ്മൂദൂർ റഷീദ്, ഡോ. യാസ്മിൻ റാഷിദ്, തുടങ്ങിയവർക്കെതിരെ തെളിവുകൾ ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു. കേന്ദ്ര, പ്രവിശ്യാ, പ്രാദേശിക നേതൃത്വങ്ങളുടെ സഹകരണത്തോടെ ഖാൻ പാകിസ്ഥാനെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിടാൻ പദ്ധതി ആസൂത്രണം ചെയ്തെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 

Eng­lish Summary:May 9 Riot; The inves­ti­ga­tion team has Imran Khan’s involvement

You may also like this video

Exit mobile version