Site iconSite icon Janayugom Online

ആതിഖ് അഹമ്മദിന്റെ മകനെ കൊ ലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡല്‍

യുപിയിലെ മുന്‍ എംപി ആതിഖ് അഹമ്മദിന്റെ മകന്‍ മുഹമ്മദ് അസദ് ഖാനെയും സുഹൃത്ത് മുഹമ്മദ് ഗുലാമിനെയും കഴിഞ്ഞ വര്‍ഷം ‘ഏറ്റുമുട്ടലില്‍’ കൊലപ്പെടുത്തിയ സ്പെഷ്യല്‍ ടാസ്ക് ഫോഴ‍്സ് (എസ്‌ടിഎഫ്) സംഘത്തിന് ധീരതയ്ക്കുള്ള പൊലീസ് മെഡല്‍. സ്വതന്ത്ര്യദിനമായ നാളെ മെഡല്‍ സമ്മാനിക്കും. ഏറ്റുമുട്ടല്‍ വിവാദമായിരുന്നെങ്കിലും പൊലീസിന്റെ അവകാശവാദം രണ്ടംഗ ജുഡീഷ്യല്‍ കമ്മിഷന്‍ അംഗീകരിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് മെഡല്‍ പ്രഖ്യാപനം,
സ്വയം പ്രതിരോധത്തിനാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു. ഡിവൈ എസ‍്പിമാരായ വിമല്‍ കുമാര്‍ സിങ്, നവേന്ദു കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ഗ്യാനേന്ദ്ര കുമാര്‍ റായ്, അനില്‍ കുമാര്‍ സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സുശീല്‍ കുമാര്‍, സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ധീരതയ്ക്കുള്ള പൊലീസ് മെഡല്‍. ഏറ്റുമുട്ടല്‍ കൊലപാതകം ധീരമായ പ്രവൃത്തിയാണെന്ന് യുപി പൊലീസ് പറയുന്നു.

ഉമേഷ് പാല്‍ എന്ന കൃഷ്ണകുമാര്‍ പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അസദ് ആണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാല്‍. ഉമേഷിന്റെയും രാജുപാലിന്റെയും കൊലപാതകം ആസൂത്രണം ചെയ്തെന്ന കേസില്‍ ആതിഖും സഹോദരന്‍ അഷ്റഫും പ്രതികളാണ്. 

ഉമേഷ് പാല്‍ വധക്കേസില്‍ അതിഖിന്റെയും അഷ്റാഫിന്റെയും പങ്കിനെക്കുറിച്ച് അന്വേഷിക്കാനായി പ്രയാഗ് രാജിലേക്ക് കൊണ്ടുവന്ന ശേഷം, വെെദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ മൂന്ന് അക്രമികള്‍ ഇവരെ വെടിവച്ച് കൊല്ലുകയായിരുന്നു. ഝാന്‍സിയില്‍ എസ്‌ടിഎഫ് അസദിനെയും ഗുലാമിനെയും വെടിവച്ച് കൊന്ന് രണ്ടുദിവസത്തിന് ശേഷമായിരുന്നു ഇത്. മാധ്യമപ്രവര്‍ത്തകരും സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. അസദിന്റെയും ഗുലാമിന്റെയും തലയ്ക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന സമയത്താണ് കൊല്ലപ്പെട്ടത്. 

Eng­lish Sum­ma­ry: Medal for the police offi­cers who killed Atiq Ahmed’s son
You may also like this video

Exit mobile version