മെഡിസെപ്പ് പദ്ധതി പ്രകാരം ലഭിക്കേണ്ടിയിരുന്ന ഇൻഷുറന്‍സ് തുക നിഷേധിച്ചെന്ന പരാതിയില്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി 18 ലക്ഷം രൂപ നല്‍കണമെന്ന് വിധി. കിംസ് ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആരോഗ്യവകുപ്പിൽ നിന്നും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥൻ അനിൽ കുമാറിന്, ശസ്ത്രക്രിയ അടിയന്തര സ്വഭാവമില്ലാത്തതാണെന്നും എംപാനൽ ചെയ്യപ്പെട്ട ആശുപത്രിയിലല്ല നടത്തിയതെന്നും കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ നടപടി നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്നും, ശസ്ത്രക്രിയയ്ക്ക് അനുവദനീയമായ പരമാവധി തുകയായ 18 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി നല്‍കണമെന്നും പെർമനന്റ് ലോക് അദാലത്തിന്റെ തിരുവനന്തപുരം ബെഞ്ച് വിധിച്ചു.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, എപ്പോൾ അനുയോജ്യമായ ദാതാവിനെ ലഭിക്കുന്നുവോ അപ്പോൾ അടിയന്തര സ്വഭാവമുള്ളതായി തീരുമെന്നും ഇന്‍ഷുറന്‍സ് നല്‍കാന്‍ കമ്പനി ബാധ്യസ്ഥമാണെന്നും പെർമനന്റ് ലോക് അദാലത്തിന്റെ തിരുവനന്തപുരം ബെഞ്ചിലെ അംഗങ്ങളായ വി എൻ രാധാകൃഷ്ണൻ, ഡോ. മുഹമ്മദ് ഷെറീഫ് എന്നിവര്‍ ഉത്തരവില്‍ വ്യക്തമാക്കി.

