ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഡി-55 ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും. ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തിനാകും അദ്ദേഹം ജീവൻ നൽകുക. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കാൻ പോകുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2018 ൽ റാം ഒരുക്കിയ ’ പേരൻമ്പ് ’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. അതിലെ ഗംഭീര പ്രകടനത്തിന് വലിയ പ്രേക്ഷക‑നിരൂപക പ്രശംസയും നേടിയിരുന്നു.
ധനുഷ്, മമ്മൂട്ടി എന്നിവർ കൂടാതെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്-സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 13 വർഷത്തിന് ശേഷം മമ്മൂട്ടിയും ധനുഷും ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 2013 ൽ മലയാളത്തിൽ പുറത്തു വന്ന മമ്മൂട്ടി-ദിലീപ് ചിത്രം “കമ്മത്ത് ആൻഡ് കമ്മത്ത്” ൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭയങ്കർ ആണ് ഡി 55നു സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പിആർഒ‑വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

