Site icon Janayugom Online

മെട്രോ കാക്കനാട്ടേക്ക്: ഏഴ് സ്റ്റേഷനുകള്‍ക്ക് അനുമതി

കൊച്ചി മെട്രോ കാക്കനാട് റൂട്ടിലെ സ്റ്റേഷനുകളുടെ നിർമാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്ത് നടത്തിയ സാമൂഹിക പഠന റിപ്പോർട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം. പാലാരിവട്ടം-ഇൻഫൊപാർക്ക് റൂട്ടിൽ ഒൻപത് സ്റ്റേഷനുകൾക്കായി കണ്ടെത്തിയ സ്ഥലത്ത് നടത്തിയ പഠനത്തിൽ ഏഴെണ്ണത്തിന് അംഗീകാരം നൽകാനാണ് തീരുമാനം.
കൂടുതൽ പ്രത്യോഘാതങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള പടമുകൾ, ചെമ്പ്മുക്ക് സ്റ്റേഷനുകൾക്ക് അംഗീകാരം നൽകിയില്ല. ജില്ലാ ഭരണകൂടം അംഗീകരിച്ച ഏഴ് സ്റ്റേഷനുകളുടെ സാമൂഹിക പഠന റിപ്പോർട്ട് അംഗീകരിക്കാൻ തീരുമാനിച്ച വിവരം കെഎംആർഎല്ലിനെ ഔദ്യോഗികമായി അറിയിച്ചു. 

മെട്രേ സ്റ്റേഷനുകൾക്കായി സ്ഥലം ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന നഷ്ടങ്ങൾ, പ്രതികൂലമായി ബാധിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങൾ, പൊളിച്ച് മാറ്റുന്ന കെട്ടിടങ്ങൾ തുടങ്ങി പദ്ധതി നേരിട്ടും അല്ലാതെയും ബാധിക്കുന്നവരുടെ സമഗ്ര പഠനം നടത്തി രാജഗിരി കോളേജിലെ സോഷ്യൽ സയൻസ് വിഭാഗം കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷിന് റിപ്പോർട്ട് സമർപ്പിച്ചു.
ചെമ്പ്മുക്ക്, പടമുകൾ സ്റ്റേഷനുകളുടെ നിർമാണം പ്രദേശത്ത് പ്രത്യാഘാതം കൂടുതലാണെന്നും ഇത് കുറയ്ക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വിശദ പരിശോധന നടത്തി ഭൂവുടമകൾക്കുണ്ടാകുന്ന നഷ്ടം കുറച്ച ശേഷം രണ്ട് സ്റ്റേഷനുകൾക്ക് നിർമാണനുമതി നൽകിയാൽ മതിയെന്നും ബാക്കിയുള്ള ഏഴ് സ്റ്റേഷനുകൾക്ക് അംഗീകാരം നൽകാനുമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
മെട്രോ കാക്കനാട് റൂട്ടിലെ ഇടപ്പള്ളി സൗത്ത്, വാഴക്കാല, കാക്കനാട് വില്ലേജുകളിലെ 1.6510 ഹെക്ടർ സ്ഥലമാണ് ഒൻപത് സ്റ്റേഷനുകളുടെ നിർമാണത്തിന് ഏറ്റെടുക്കുന്നത്. 

സ്റ്റേഷൻ നിർമാണത്തിന് കണ്ടെത്തിയ ഭൂമിയിൽ 1.0966 ഹെക്ടർ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. മൂന്ന് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലിനും 87 കുടുംബങ്ങളുടെ ഉപജീവനമാർഗം നഷ്ടപ്പെടുന്നതിനും പദ്ധതി കാരണമാകുമെന്നാണ് പഠന റിപ്പോർട്ട്. 

Eng­lish Sum­ma­ry: Metro Kakkanatake: Per­mis­sion for sev­en stations

You may also like this video

Exit mobile version