ഭക്ഷ്യവസ്തുക്കളിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ആഗോളഭീഷണിയായി മാറുന്നതിനിടെ പ്രതിരോധ നടപടികളുമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഇന്ത്യന്‍ ഭക്ഷ്യ വസ്തുക്കളിലെ മൈക്രോ, നാനോ പ്ലാസ്റ്റിക്കുകൾ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി നടപ്പാക്കുമെന്ന് എഫ്എസ്എസ്എഐ അറിയിച്ചു.
അഞ്ച് മില്ലിമീറ്റര്‍ മുതല്‍ ഒരു മൈക്രോമീറ്റര്‍ വരെ വലിപ്പമുള്ള ചെറിയ പ്ലാസ്റ്റിക് തരികളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. മനുഷ്യരക്തം മുതല്‍ പ്രത്യുല്പാദന അവയവങ്ങളെയും ലോകത്തെ സര്‍വ സസ്യ ജന്തുജാലങ്ങളെയും പ്രതിസന്ധിയിലാക്കാന്‍ കഴിയുന്ന ആഗോള പാരിസ്ഥിതിക, ആരോഗ്യഭീഷണിയായാണ് മൈക്രോപ്ലാസ്റ്റിക്കുകളെ കണക്കാക്കുന്നത്. ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെ മനുഷ്യശരീരത്തിലേക്ക് ഇവ കയറിക്കൂടാം. ശ്വാസകോശം, ഹൃദയം കൂടാതെ മുലപ്പാലിലൂടെ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും ഇത് പകരാമെന്നും സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നു. ഉപ്പ്, പഞ്ചസാര തുടങ്ങിയവയുടെ ഇന്ത്യന്‍ ബ്രാന്‍ഡുകളിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (ഫാവോ) അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.