Site icon Janayugom Online

പ്രക്ഷോഭകര്‍ക്കെതിരെയുള്ള സെെനിക നടപടി; അപലപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍

ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ സെെനിക നടപടിയില്‍ ആശങ്കയറിയിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍. പ്രതിഷേധക്കാര്‍ക്കെതിരായ ബലപ്രയോഗം അവസാനിപ്പിക്കാന്‍ സുരക്ഷാ സേനയോട് ഉത്തരവിടണമെന്ന് സംഘടനകള്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയോട് ആവശ്യപ്പെട്ടു. നിയമത്തെ മറികടന്ന് ക്രൂരമായ ബലപ്രയോഗത്തിലൂടെയാണ് പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന അപകടകരമായ സന്ദേശമാണ് നടപടിയിലൂടെ ശ്രീലങ്കന്‍ ജനതയ്ക്ക് ലഭിച്ചതെന്ന് ഹ്യൂമന്‍ റെെ റ്റ്സ് വാച്ച് പറഞ്ഞു. ശ്രീലങ്കയുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ജനങ്ങളുടെ മൗലികാവകാശങ്ങളെ മാനിക്കുന്ന ഒരു സര്‍ക്കാരാണ് ആവശ്യമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ ദക്ഷിണേഷ്യൻ ഡയറക്ടർ മീനാക്ഷി ഗാംഗുലി പ്രസ്താവനയിൽ പറഞ്ഞു. 

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്തരം അക്രമ തന്ത്രങ്ങള്‍ അവലംബിക്കുന്നത് ല‍ജ്ജാകരമാണെന്ന് ആക്രമണത്തെ അപലപിച്ചുകൊണ്ട് ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു. ഐക്യരാഷ്ട്ര സഭയും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. യുഎസ് നയതന്ത്ര പ്രതിനിധികള്‍ റെനില്‍ വിക്രമസിംഗെയെ നേരില്‍ കണ്ട് സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ പ്രസിഡന്റിനും മന്ത്രിസഭയ്ക്കും ബാധ്യതയുണ്ടെന്ന് യുഎസ് അംബാസഡര്‍ ജൂലി ചുങ് പറ‍ഞ്ഞു.

റെനില്‍ വിക്രമസിംഗെ പ്രസിഡന്റായി അധികാരമേറ്റെടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു സെക്രട്ടേറിയറ്റിനു മുന്നിലെ സമരക്യാമ്പുകളില്‍ സെെന്യം ആക്രമണം നടത്തിയത്. രണ്ട് മാധ്യമപ്രവർത്തകരും രണ്ട് അഭിഭാഷകർരും ഉള്‍പ്പെടെ 50 ലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രതിഷേധക്കാരും അഭിഭാഷകരും ഉൾപ്പെടെ 11 പേരെയാണ് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. 

Eng­lish Summary:Military action against pro­test­ers; Con­demned by inter­na­tion­al human rights organizations
You may also like this video

Exit mobile version