Site icon Janayugom Online

സൈനിക സംഘര്‍ഷം: മ്യാന്‍മറില്‍ കൂട്ടപ്പലായനം

മ്യാന്‍മറിലെ സൈ­ന്യവും രാജ്യത്തെ സായുധ സംഘവും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ 90,000ത്തിലധികം ജനങ്ങൾ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ. വടക്കൻ ഷാനില്‍ നിന്ന് 50,000 പേർ നിർബന്ധിത പലായനത്തിന് വിധേയരായതായി യുണൈറ്റഡ് നേഷൻസ് ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് (ഒസിഎച്ച്എ) പറഞ്ഞു. ഈ മാസം തുടക്കത്തിൽ സഗയിങ് പ്രദേശത്തെയും കച്ചിനിലെയും എതിരാളികളുമായുമുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടലിനെ തുടർന്ന് 40,000 ആളുകൾ കൂടി കുടിയിറക്കപ്പെട്ടുവെന്ന് ഒ­സിഎച്ച്എ കൂട്ടിച്ചേര്‍ത്തു.

രണ്ടാഴ്ച മുമ്പ് മ്യാന്‍മറിലെ ശക്തമായ ഗോത്ര സായുധ സംഘമായ ത്രീ ബ്രദർഹുഡ് അലയൻസ് വടക്കൻ ഷാനിലെ സൈനിക ഔട്ട്‌പോസ്റ്റുകളിൽ ആക്രമണം നടത്തിയിരുന്നു. ചൈനയുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തിലെ ചിൻ ഷ്വെ ഹോ പട്ടണം ഇവർ പിടിച്ചെടുക്കുകയും ചെയ്തു.

2021 ഫെബ്രുവരിയിൽ ആങ് സാൻ സൂചിയുടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് ഭരണം പിടിച്ചെടുത്ത സൈന്യം നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്. മ്യാന്‍മർ സൈ­നിക അധിനിവേശത്തിൽ നിന്ന് പ്രദേശത്തെ സംരക്ഷിക്കുമെന്നും സൈനിക സ്വേ­ച്ഛാധിപത്യം അവസാനിപ്പിക്കുമെന്നും ത്രീ ബ്രദർഹുഡ് അലയൻസ് പ്രസ്താവി­ച്ചിരുന്നു. ഒക്ടോബർ 26ന് ആരംഭിച്ച സംഘർഷങ്ങളെ തുടർന്ന് പലായനം ചെയ്യേണ്ടി വന്ന ജനങ്ങൾ വിവിധ മത കേന്ദ്രങ്ങളിൽ അഭയം തേടിയിരിക്കുകയാണെന്ന് ഒസിഎച്ച്എ അറിയിച്ചു. ഗതാഗതവും ആശയവിനിമയ സേവനങ്ങളും മുടങ്ങിയതോടെ മാനുഷിക സഹായം എത്തിക്കാൻ തടസമുണ്ടെന്നും ഏജന്‍സി പറ‍ഞ്ഞു.

Eng­lish Sum­ma­ry: Mil­i­tary con­flict: mass exo­dus in Myanmar
You may also like this video

Exit mobile version