Site icon Janayugom Online

സൈനികശക്തി വര്‍ധിപ്പിക്കും; നയംമാറ്റി ജപ്പാന്‍

japan

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി രാജ്യത്തിന്റെ ദേശീയ സുരക്ഷ നയത്തില്‍ മാറ്റം വരുത്തി ജപ്പാന്‍.
ചെെനയില്‍ നിന്നും ഉത്തര കൊറിയയില്‍ നിന്നുമുള്ള ഭീഷണി നേരിടാന്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനും പ്രതിരോധമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും പുതിയ നയം വ്യവസ്ഥ ചെയ്യുന്നു. ഇതിന്റെ ഭാഗമായി ദേശീയ പ്രതിരോധ പരിപാടിയുടെ മാര്‍ഗനിര്‍ദേശങ്ങളിലും അര്‍ധവാര്‍ഷിക പ്രതിരോധ പരിപാടികളിലും മാറ്റം വരുത്താനായി ജപ്പാന്‍ മന്ത്രിസഭ അനുമതി നല്‍കി.
നടപടിയെ യുഎസ് സ്വാഗതം ചെയ്തിട്ടുണ്ട്. പ്രതിരോധമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത് ജപ്പാന്‍-യുഎസ് സഖ്യസാധ്യതകള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി. യുഎസില്‍ നിന്ന് 500 ടോമോഹോക്ക് ക്രൂയിസ് മിസെെലുകള്‍ ജപ്പാന്‍ വാങ്ങിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1250 കിലോമീറ്റര്‍ ദൂരപരിധിയുള്ളവയാണ് ഇവ.

ബാലിസ്റ്റിക് മിസെെല്‍ കെെകാര്യം ചെയ്യാനറിയാവുന്ന സെെനിക യൂണിറ്റുകളുടെ എണ്ണവും ജപ്പാന്‍ വര്‍ധിപ്പിക്കും. ചെെനയില്‍ നിന്നുള്ള ഭീഷണിയെ നേരിടാന്‍ മുന്‍കരുതല്‍ നടപടിയായി രാജ്യത്തിന്റെ തെക്കന്‍ ദ്വീപുകളില്‍ കൂടുതല്‍ സെെനികരെ വിന്യസിക്കും. 2024 മാര്‍ച്ചോടു കൂടി ജപ്പാന്‍ സെെന്യത്തിന് തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉപയോഗിക്കാനുള്ള അനുമതി കൂടി നല്‍കും.
അതേസമയം ജപ്പാന്‍ നടത്തുന്ന പ്രതിരോധ ശ്രമങ്ങള്‍ റഷ്യയുമായുള്ള ബന്ധത്തില്‍ കാര്യമായ വിള്ളലുകളുണ്ടാക്കിയിട്ടുണ്ട്. ഉത്തര കൊറിയയും ജപ്പാന്റെ നീക്കങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കോര്‍പറേറ്റ്, വരുമാനം, പുകയില നികുതികളില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കിയാണ് ജപ്പാന്‍ പ്രതിരോധ ബജറ്റ് ഉയര്‍ത്തുന്നത്. ഇതിനെതിരെയും രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. 

Eng­lish Sum­ma­ry: Mil­i­tary strength will be increased 

You may also like this video

Exit mobile version