Site iconSite icon Janayugom Online

പെറുവില്‍ ഖനിത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി വധിച്ചു

ലാ ലിബർട്ടാഡിലെ പറ്റാസിൽ കാണാതായ 13 പെറുവിയൻ ഖനിത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. പെറുവിലെ ഏറ്റവും വലിയ ഖനന കമ്പനികളിലൊന്നായ പൊഡെറോസയുടെ ഖനന തുരങ്കത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് സ്വർണം ഖനനം ചെയ്യുന്ന കമ്പനിയാണിത്. അനധികൃത ഖനനവുമായി ബന്ധമുള്ള മാഫിയകള്‍ തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. മത്സരം ഒഴിവാക്കാനും പ്രദേശത്തെ ഖനന പ്രവർത്തനങ്ങളിൽ നിയന്ത്രണം നേടാനുമാണ് മാഫിയ സംഘങ്ങളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. സമീപകാലത്ത് ആകെ 39 ഖനന തൊഴിലാളികളെ ക്രിമിനൽ ഗ്രൂപ്പുകൾ കൊലപ്പെടുത്തിയിട്ടുണ്ട്. കൂട്ടക്കൊലയിലെ പ്രധാന പ്രതിയായ മിഗുവൽ റോഡ്രിഗസ് ഡയസ് പെറുവിൽ നിന്ന് പലായനം ചെയ്തതായും കൊളംബിയയിലുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

പെറു സര്‍ക്കാരില്‍ നിന്ന് മുന്നറിയിപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സ്ഥാപിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റോഡ്രിഗസ് ഡയസിന് പ്രവേശനം അനുവദിച്ചതായി കൊളംബിയൻ അധികൃതര്‍ അറിയിച്ചു. മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി. മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത ഡിന ബൊലുവാർട്ടെ സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ നടപടികളുണ്ടാകണമെന്നാവശ്യപ്പെട്ട് ജൂണ്‍ അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് പറ്റാസ് മേയർ മാരിനോ അറിയിച്ചു.

Exit mobile version