Site iconSite icon Janayugom Online

ന്യൂനപക്ഷ വിഹിതം വെട്ടിക്കുറച്ചു; മെറിറ്റ് സ്കോളര്‍ഷിപ്പ് 87 ശതമാനം ഇല്ലാതാക്കി

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് വിഹിതങ്ങളില്‍ കത്തിവച്ച് കേന്ദ്ര ബജറ്റ്. പ്രൊഫഷണല്‍, ടെക്നിക്കല്‍ കോഴ്സുകള്‍ പഠിക്കുന്ന ഈ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് സ്കോളര്‍ഷിപ്പ് 87 ശതമാനമാണ് വെട്ടിക്കുറച്ചത്. സ്കോളര്‍ഷിപ്പിനായി 44 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. സ്കോളര്‍ഷിപ്പ് പദ്ധതിക്കായി മുന്‍വര്‍ഷം 365 കോടി രൂപ അനുവദിച്ചിരുന്നു. 

മദ്രസകള്‍ക്കും ന്യൂനപക്ഷ വിദ്യാഭ്യാസ മേഖലയ്ക്കുമുള്ള വിഹിതം 93 ശതമാനമാണ് വെട്ടിക്കുറച്ചത്. 2022–23 ബജറ്റില്‍ 160 കോടിയാണ് അനുവദിച്ചിരുന്നതെങ്കില്‍ അത് 10 കോടിയായാണ് കുറച്ചത്. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിനു കീഴില്‍ വരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് 1425 കോടിയില്‍ നിന്നും 992 കോടിയായി വെട്ടിക്കുറച്ചു. ഒമ്പതാം ക്ലാസിനു താഴെയുള്ള കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കാത്ത രീതിയില്‍ കഴിഞ്ഞ വര്‍ഷം യോഗ്യതകളിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. അതേസമയം പോസ്റ്റ്-മെട്രിക് സ്കോളര്‍ഷിപ്പിന് ബജറ്റില്‍ അധിക തുക വകയിരുത്തിയിട്ടുണ്ട്. 550 കോടിയില്‍ നിന്ന് 1065 കോടിയായാണ് വിഹിതം വര്‍ധിപ്പിച്ചത്.

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍മ്മിതബുദ്ധിക്കായുള്ള മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട്‌അപ്പുകളും അക്കാദമികളും വഴി നവീകരണവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനും , അജ്ഞാത ഡാറ്റയിലേക്ക് പ്രവേശനം സാധ്യമാക്കുന്നതിനും ഒരു ദേശീയ ഡാറ്റാ ഗവേണന്‍സ് നയവും നിര്‍ദേശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry; Minor­i­ty share cuts; 87 per­cent of mer­it schol­ar­ships were eliminated

You may also like this video

Exit mobile version