Site icon Janayugom Online

കാൻസറിന് അത്ഭുത മരുന്ന്; പരീക്ഷണം 100 ശതമാനം വിജയം

കാൻസർ പൂർണമായും അപ്രത്യക്ഷമാകുന്ന മരുന്ന് യുഎസിൽ കണ്ടെത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കാൻസർ ചികിത്സയ്ക്കുള്ള ‘ഡോസ്റ്റർലിമാബ്’ എന്ന മരുന്നിന്റെ ആദ്യപരീക്ഷണങ്ങൾ പൂർണ വിജയകരമാണെന്നും വെെദ്യശാസ്ത്ര ചരിത്രത്തിൽ ഇത് ആദ്യമാണെന്നും ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലെ പഠനത്തെ അടിസ്ഥാനമാക്കി റിപ്പോർട്ട് പറയുന്നു.

മരുന്ന് നല്കിയ 18 മലാശയ കാൻസർ രോഗികളിൽ ശാരീരിക പരിശോധന, എൻഡോസ്കോപ്പി, പോസിട്രോൺ എമിഷൻ ടോമോഗ്രഫി (പിഇടി), മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് (പിഇടി) എന്നിവ വഴി നടത്തിയ പരിശോധനയിൽ രോഗം ഗണ്യമായ നിലയിൽ കുറഞ്ഞതായി കണ്ടെത്തുകയായിരുന്നു. ചിലർ പൂർണമായി സുഖം പ്രാപിച്ചതായും തെളിഞ്ഞു.

കീമോതെറാപ്പി, റേഡിയേഷൻ എന്നിവയിലൂടെ സുഖം പ്രാപിക്കാൻ കഴിയാതെ ഏറെക്കുറെ പ്രതീക്ഷകൾ കൈവിട്ട രോഗികൾക്കാണ് മരുന്ന് നല്കിയത്.

കടുത്ത ശസ്ത്രക്രിയയുടെ ഫലമായി മലവിസർജനത്തിനു തടസവും മൂത്രാശയ‑ലൈംഗിക വൈകല്യങ്ങളും ഉള്ളവരായിരുന്നു ചിലർ. രോഗം കുറയുമെന്ന് പ്രതീക്ഷിക്കാതെയാണ് അവർ ഡോസ്റ്റർലിമാബ് ട്രയലിന്റെ ഭാഗമാകാൻ സമ്മതിച്ചത്. എന്നാൽ ശാസ്ത്രലോകത്തെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് രോഗം കുറയുന്നതായി തെളിഞ്ഞു. കീമോതെറാപ്പിയും റേഡിയേഷനും ഒഴിവായെന്ന് മാത്രമല്ല, ചികിത്സയ്ക്കു ശേഷം യാതൊരു അസൗകര്യങ്ങളും ഇവർക്കുണ്ടായില്ല. പരീക്ഷണം അവസാനിച്ച് 25 മാസം വരെ രോഗികളിൽ കാൻസർ ആവർത്തിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു.

കാൻസറിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ മെമ്മോറിയൽ സ്ലോൺ കെറ്ററിങ് കാൻസർ സെന്ററിലെ ഡോ. ലൂയിസ് എ ഡയസ് ജൂനിയർ പറഞ്ഞു.

കാൻസർ ചികിത്സാരംഗത്ത് ഇത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയേക്കാമെന്നാണ് അനുമാനം. 2021 ഓഗസ്റ്റിലാണ് ഗ്ലാസ്കോ സ്മിത്ത്ക്ലൈൻ തയാറാക്കിയ മരുന്നിന് യുഎസ് ഡ്രഗ് ആന്റ് അഡ്മിനിസ്ട്രേഷൻ പരീക്ഷണാനുമതി നൽകിയത്. മനുഷ്യശരീരത്തിൽ ആന്റിബോഡിയായി പ്രവർത്തിക്കാൻ കഴിയുന്ന നിർമ്മിത തന്മാത്രകൾ അടങ്ങിയതാണ് ഡോസ്റ്റർലിമാബ് എന്ന മരുന്ന്. ഇമ്മ്യൂണോതെറാപ്പിയിലൂടെ കാൻസർ രോഗികളെ പൂർണമായും സുഖപ്പെടുത്താൻ കഴിയുമെന്ന് ഇതിന്റെ പരീക്ഷണം തെളിയിക്കുന്നു.

കീമോ തെറാപ്പിയുടെ കണ്ടുപിടിത്തത്തിന് ശേഷം കാൻസർ ചികിത്സ രംഗത്തെ ഏറ്റവും നിർണായകമെന്ന് വിശേഷിപ്പിക്കാവുന്ന കണ്ടുപിടിത്തമാണ് ഇമ്യൂണോ തെറാപ്പി. കാൻസറിനെ ആക്രമിച്ച് നശിപ്പിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നതാണ് കണ്ടുപിടിത്തം. 2015 ൽ ഷിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഫോർ ക്ലിനിക്കൽ ഓങ്കോളജി കോൺഫറൻസിലാണ് ഇതുസംബന്ധിച്ച ഗവേഷണഫലങ്ങൾ ആദ്യമായി പുറത്തുവിട്ടത്.

ആറിലൊന്ന് മരണം കാൻസർ മൂലം

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2020 ൽ ഏകദേശം 10 ദശലക്ഷം ആളുകൾ മരിച്ചതിൽ ആറിലൊന്ന് പേരുടേയും മരണത്തിന് കാരണമായത് കാൻസറാണ്. ഇതിൽ ഭൂരിഭാഗവും (2.26 ദശലക്ഷം) സ്തനാർബുദമാണ്, ശ്വാസകോശ അർബുദം രണ്ടാം സ്ഥാനത്താണ് (2.21 ദശലക്ഷം). മൂന്നാമതായി വൻകുടലിലും മലാശയത്തിലും ബാധിക്കുന്ന കാൻസർ രോഗികൾ (1.93 ദശലക്ഷം).

പുതിയമരുന്നിന്റെ കൂടുതൽ പരീക്ഷണങ്ങൾ സമാനമായ ഫലങ്ങൾ കാണിക്കുമെങ്കിൽ, കാൻസർരഹിത ലോകം ഉറപ്പാണെന്ന് വെെദ്യശാസ്ത്ര വിദഗ്ധർ പറയുന്നു.

Eng­lish Sum­ma­ry: Mir­a­cle cure for can­cer; The exper­i­ment was 100 per­cent successful

You may like this video also

Exit mobile version