വിദേശിയുമായുള്ള വഴിവിട്ട പ്രണയം അന്തസ്സിന് കോട്ടം വരുത്തി എന്നാരോപിച്ച് വിദ്യാർത്ഥിനിയെ പുറത്താക്കി ചൈനീസ് സർവകലാശാല. ഉക്രേനിയൻ യുവാവുമായി ബന്ധം പുലർത്തിയതിനാണ് ചൈനീസ് വിദ്യാർത്ഥിനിയെ കോളജിൽ നിന്ന് പുറത്താക്കിയത്. വിദേശിയുമായുള്ള വഴിവിട്ട ബന്ധം ദേശീയ അന്തസ്സിന് കോട്ടം വരുത്തിയെന്നും ഈ കാരണത്താൽ വിദ്യാർത്ഥിനിയെ ചൈനീസ് സർവകലാശാല പുറത്താക്കിയെന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വീഡിയോ ഗെയിമർ ആണെന്ന് പറയപ്പെടുന്ന ഉക്രേനിയൻ പുരുഷനുമായി വിദ്യാർത്ഥിനി അടുപ്പത്തിലായിരുന്നെന്ന് സൂചിപ്പിക്കുന്ന വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്നാണ് കോളജിന്റെ തീരുമാനം. വടക്കുകിഴക്കൻ ചൈനയിൽ സ്ഥിതി ചെയ്യുന്ന ഡാലിയൻ പോളിടെക്നിക് സർവകലാശാലയാണ് വിദ്യാര്‍ത്ഥിയെ പുറത്താക്കിയത്. വിദ്യാർത്ഥിനിയുടെ മുഴുവൻ പേരും പുറത്താക്കലിനുള്ള കാരണങ്ങളും വിശദീകരിച്ചുകൊണ്ട് പ്രസ്താവനയും പുറത്തിറക്കി. സർവകലാശാലയുടെ നീക്കം ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചകൾക്ക് തുടക്കമിട്ടു.

