Site icon Janayugom Online

സുധർമ്മയുടെ തിരോധാനത്തിന് 19 ദിനം: ഒരുതുമ്പും കിട്ടിയില്ല

കനത്ത മഴയേ തുടർന്നുള്ള മഴ വെള്ളപ്പാച്ചിലിൽ തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ നാരങ്ങാനം മഞ്ഞപ്ര സ്വദേശിനി 71 വയസ് പ്രായമുള്ള സുധർമ്മയെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ ഉപയോഗിച്ച് ആരംഭിച്ച ശ്രമം ഇതു വരെ ഫലം കണ്ടില്ല. മണ്ണിനടിയിൽ നിന്നും മൃതശരീരം കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച കൊച്ചിൽ സിറ്റി പൊലീസ് സ്ക്വാഡിലെ ഡോഗ് ടീമിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്. നാരങ്ങാനം പഞ്ചായത്തിലെ വലിയകുളം, ചണ്ണ മംഗൽ, ചെറുകോൽ എന്നിവിടങ്ങളിലുടെ പോകുന്ന തോടുകളുടെ കരകളിലും വെള്ളത്തിൽ വീണെന്നു പറയപ്പെടുന്ന സ്ഥലത്തിന്റെ പരിസരപ്രദേശങ്ങളിലുമാണ് ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയത്. എന്നാൽ തെളിവുകൾ ഒന്നും തന്നെ ലഭിച്ചില്ല. സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്നറിയാനാണ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് അന്വേഷണം ആരംഭിച്ചതെന്ന് ആറന്മുള പൊലീസ് എസ് എച്ച് ഒ സി.കെ. മനോജ് പറഞ്ഞു. 

നവംമ്പർ 22 ന് ഉച്ചക്ക് ശേഷം വീട്ടിൽ നിന്നും സമീപത്തെ തോട്ടിൽ കുളിക്കാൻ പോയതാണ് സുധർമ്മ . ഇവർ തോട്ടിലേക്ക് പോയ സമയം ശക്തമായ മഴ ആരംഭിക്കുകയും തോട്ടിൽ പെട്ടന്ന് വെള്ളപ്പാച്ചിൽ തുടങ്ങുകയുമായിരുന്നു. ഒഴുക്കിൽ പെട്ട് പമ്പാനദിയിൽ പോയതായിരിക്കാം എന്ന നിഗമനത്തിൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും പമ്പാനദിയിലും സമീപ പ്രദേശങ്ങളിലും ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ വിവരം ലഭിച്ചില്ല. ഇതിനെ തുടർന്നാണ് അന്വേഷണത്തിന് ആറന്മുള പൊലീസ് കൊച്ചിൻ സിറ്റി പൊലീസിന്റെ ചുമതലയിലുള്ള ഡോഗ് സ്ക്വാഡിന്റെ സഹായം തേടിയത്. വരും ദിവസങ്ങളിലും തെരച്ചിൽ തുടരുമെന്ന് ആറന്മുള എസ് എച്ച് ഒ സി.കെ. മനോജ് അറിയിച്ചു.

You may also like this video

Exit mobile version