Site icon Janayugom Online

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡിന്റെ ദുരുപയോഗം: സംശയമുനയില്‍ കോടതി ജീവനക്കാര്‍

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാ‍ഷ് വാല്യൂ മാറിയെന്ന ഫോറൻസിക് പരിശോധന ഫലം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം. ഇത് സംബന്ധിച്ച് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. മൂന്ന് തവണ ഹാഷ് വാല്യു മാറിയതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത്. കോടതിയുടെ കസ്റ്റഡിയിലിരുന്ന ഫോണിലെ മെമ്മറികാർഡ് അനധികൃതമായി തുറന്നതെങ്ങനെ എന്ന് അന്വേഷിക്കേണ്ടിവരും. 

കാർഡിലെ ദൃശ്യങ്ങൾ പുറത്തുപോയിട്ടുണ്ടോ എന്നതും അന്വേഷിക്കും. ദിലീപിന്റെ കൈയിൽ ദൃശ്യങ്ങളുള്ളതായി സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. കാർഡിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ എട്ടാംപ്രതി നടൻ ദിലീപിലേക്ക് സംശയമുന നീളാം. 2017 ഫെബ്രുവരി 18ന് അവസാനമായി ഔദ്യോഗികമായി പരിശോധിച്ച മെമ്മറി കാർഡ് 2018 ഡിസംബർ 13നും അതിനുമുമ്പ് പലതവണ അനധികൃതമായി തുറന്നതായി തിരുവനന്തപുരം ഫോറൻസിക് ലാബ് ജോയിന്റ് ഡയറക്ടറാണ് ആദ്യം വെളിപ്പെടുത്തിയത്. 

ദിലീപിന്റെ ആവശ്യപ്രകാരം തനിപകർപ്പ് (ക്ലോൺഡ് കോപ്പി) എടുക്കാൻ ലാബിൽ എത്തിച്ചപ്പോഴായിരുന്നു കണ്ടെത്തൽ. 2020 ജനുവരി പത്തിനാണ് എത്തിച്ചത്. 2020 ജനുവരി 20ന് ഈ റിപ്പോർട്ട് പ്രത്യേക ദൂതൻവഴി വിചാരണക്കോടതിക്ക് കൈമാറി. 2022 ഫെബ്രുവരിയിലാണ് ക്രൈംബ്രാഞ്ചിന് ഈ റിപ്പോർട്ട് ലഭിച്ചത്. തുടർന്ന് മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ഏപ്രിൽ നാലിന് ആവശ്യപ്പെട്ടു. മെയ് ഒമ്പതിന് വിചാരണക്കോടതി ആവശ്യം നിരസിച്ചു. പ്രോസിക്യൂഷൻ ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ അഞ്ചിനാണ് മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

Eng­lish Summary:Misuse of mem­o­ry card in actress assault case: Court staff suspicious
You may also like this video

Exit mobile version