Site iconSite icon Janayugom Online

കേന്ദ്രത്തെ വിമര്‍ശിച്ചതിന് എംഎല്‍എ അഖില്‍ ഗൊഗോയ്‌യെ നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു, ഗവര്‍ണറുടെ പ്രസംഗത്തിനുശേഷം പിന്‍വലിച്ചു

ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച കാരണത്തില്‍ അസം സ്വതന്ത്ര്യ എംഎല്‍എ അഖില്‍ ഗൊഗോയെ സസ്പെന്‍ഡ് ചെയ്തു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം ഗവർണർ ജഗദീഷ് മുഖിയുടെ പ്രസംഗത്തിൽ ബിജെപി സർക്കാർ വാഗ്ദാനം ചെയ്ത പ്രകാരം ഒരു ലക്ഷം യുവാക്കൾക്ക് തൊഴിൽ എന്ന വിഷയം ആവർത്തിച്ച് ഉന്നയിച്ചതിനാണ് അഖിൽ ഗൊഗോയിയെ അസം നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഗവർണറുടെ പ്രസംഗം നടക്കുന്ന സമയം ഗൊഗോയിയോട് സഭ വിടാൻ സ്പീക്കർ ബിശ്വജിത് ദൈമരി ആവശ്യപ്പെട്ടു.

സഭയിൽ നിന്ന് പുറത്തിറങ്ങാതെനിന്ന അഖിൽ ഗൊഗോയ് പ്ലക്കാർഡ് കാണിച്ചതിന് മാർഷലുകൾ അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിഴച്ചു. പിന്നീട് ഗവർണർ തന്റെ 38 പേജുള്ള പ്രസംഗം തുടർന്നു. പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ തൊഴിലവസരങ്ങള്‍ നിറവേറ്റുന്നതിനായി സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മുഖി പ്രസംഗത്തില്‍ പറഞ്ഞു. യുവാക്കൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ നൽകാനുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്, തുടർന്ന് വിവിധ തസ്തികകളിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിരവധി നടപടികള്‍ ആരംഭിച്ചതായും മുഖി പറഞ്ഞു.

കർഷകരിൽ നിന്നുള്ള നെല്ല് സംഭരണം, തദ്ദേശവാസികൾക്കുള്ള ഭൂമിയുടെ അവകാശം, ജലവിതരണ പദ്ധതിയിലെ അഴിമതി തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള ഗൊഗോയ്‌യുടെ ശ്രമങ്ങളെയാണ് ഗവര്‍ണര്‍ എതിര്‍ത്തത്.

ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. ഗവർണറുടെ പ്രസംഗത്തിന് ശേഷം സഭ വീണ്ടും സമ്മേളിച്ച ഉടൻ ഗൊഗോയിയുടെ സസ്‌പെൻഷൻ സ്പീക്കർ പിൻവലിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: MLA Akhil Gogoi sus­pend­ed from Assem­bly for crit­i­ciz­ing Cen­ter, with­drawn after Gov­er­nor’s speech

You may like this video also

Exit mobile version