Site icon Janayugom Online

ഭാരതരത്നയിലും രാഷ്ട്രപതി ഭവനെ നോക്കുകുത്തിയാക്കി മോഡി

ഭാരത രത്ന പുരസ്കാര പ്രഖ്യാപനത്തില്‍ രാഷ്ട്രപതി ഭവനെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇത്തവണ രണ്ട് ഭാരത ‌രത്ന പ്രഖ്യാപനങ്ങള്‍ നടത്തിയത് മോഡി നേരിട്ടായിരുന്നു. രാഷ്ട്രപതിയുടെ ഓഫിസ് പത്രക്കുറിപ്പിലൂടെ അറിയിക്കുന്ന കീഴ്‌വഴക്കമാണ് ലംഘിക്കപ്പെട്ടത്. ജനുവരി 13 ന് കര്‍പ്പൂരി ഠാക്കൂറിനുള്ള പുരസ്കാര പ്രഖ്യാപനം രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു അറിയിച്ചത്. എന്നാല്‍ ബിജെപി നേതാവ് എല്‍ കെ അഡ്വാനിക്കുള്ള പുരസ്കാര അറിയിപ്പ് ഫെബ്രുവരി മൂന്നിന് സമൂഹമാധ്യമമായ എക്സിലൂടെ നരേന്ദ്ര മോഡിയാണ് നടത്തിയത്. മുന്‍ പ്രധാനമന്ത്രിമാരായ ചരണ്‍ സിങ്, പി വി നരസിംഹറാവു, കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്‍ എന്നിവര്‍ക്ക് പുരസ്കാരം നല്‍കുമെന്ന അറിയിപ്പും പുറത്തുവന്നത് മോഡിയുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ തന്നെ. 

നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിന് ശേഷം 2014ല്‍ മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എ ബി വാജ്പേയ്, മദന്‍ മോഹന്‍ മാളവ്യ എന്നിവര്‍ക്കുള്ള പുരസ്കാര പ്രഖ്യാപനം നടത്തിയത് രാഷ്ട്രപതി ഭവനായിരുന്നു. അന്ന് പ്രണബ് മുഖര്‍ജിയായിരുന്നു രാഷ്ട്രപതി. 2019 ജനുവരിയില്‍ (പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്) മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഭാരതീയ ജനസംഘം നേതാവ് നാനാജി ദേശ്‌മുഖ്, സുപ്രസിദ്ധ ഗായകന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് ഭാരത രത്ന പ്രഖ്യാപിച്ചതും രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കെ രാഷ്ട്രപതിഭവനില്‍ നിന്നായിരുന്നു. ദ്രൗപദി മുര്‍മു രാഷ്ട്രപതിയായ ശേഷം പലതരത്തിലും അവഗണിക്കപ്പെടുന്നു എന്ന ആരോപണത്തിന് മറ്റൊരുദാഹരണം കൂടിയാവുകയാണ് ഭാരത രത്ന പ്രഖ്യാപനവും പ്രധാനമന്ത്രി ഏറ്റെടുത്ത നടപടി.

Eng­lish Summary:Modi also made the Rash­tra­p­ati Bha­van look at the Bharat Ratna
You may also like this video

Exit mobile version