Site iconSite icon Janayugom Online

മോഡി ബ്രാന്‍ഡ് അംബാസിഡര്‍ 2700 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബ്രാന്‍ഡ് അംബാസിഡറാക്കി ഗുജറാത്തിലെ ധോലേരയില്‍ 2700 കോടിരൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയില്‍. പുരോഹിതനായ ജുഗല്‍ കിഷോറാണ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇയാളെ പിടികൂടിയത്.
വിവിധ സംസ്ഥാനങ്ങളിലായി നിരവധിപേരാണ് തട്ടിപ്പിനിരയായത്. നെക്സ എവര്‍ഗ്രീന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി നടത്തിയായിരുന്നു തട്ടിപ്പ്. ഏകദേശം 150 കേസുകളാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡല്‍ഹി സ്വദേശിനിയായ നേഹ കുമാരിയുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 97 പേരും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ധൊലേരയിലെ ടൗണ്‍ഷിപ്പ് പദ്ധതിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പദ്ധതി പ്രകരം പ്ലോട്ട് അനുവദിക്കുന്നതിനു പുറമെ എല്ലാ ചൊവ്വാഴ്ചയും ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. 2022 ജനുവരി മുതല്‍ ഒരു വര്‍ഷക്കാലയളവില്‍ 150 കോടിയുടെ തട്ടിപ്പ് മാത്രം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി നരേന്ദ്ര മോഡിയെ അവതരിച്ചായിരുന്നു ഇവര്‍ ആളുകളുടെ വിശ്വാസം നേടിയെടുത്തത്. പദ്ധതി സംബന്ധിച്ച് മോഡി സംസാരിക്കുന്ന എഐ വീഡിയോയും പ്രതികള്‍ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ കൂട്ടുപ്രതികളായിരുന്ന സുഭാഷ് ബിജരാനിയ, ഉപേന്ദ്ര ബിജരാനിയ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 

Exit mobile version