Site icon Janayugom Online

കർഷക സമരത്തിൽ മോഡി അഹങ്കാരം കാണിച്ചു: മേഘാലയ ഗവർണർ

കാർഷിക നിയമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ വളരെ അഹങ്കാരത്തോടെയാണ് പെരുമാറിയതെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. ‘500 കർഷകർ മരിച്ചുവെന്ന് താൻ പറഞ്ഞപ്പോൾ ‘അവർ എനിക്കുവേണ്ടിയാണോ മരിച്ചത്’ എന്നായിരുന്നു മോഡിയുടെ പ്രതികരണം ഹരിയാനയിലെ ചാർഖി ദാദ്രിയിൽ നടന്ന ഒരു പരിപാടിക്കിടെ സത്യപാൽ മാലിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“അധികാരത്തിലിരിക്കുന്ന താങ്കൾ കാരണം തന്നെയാണ് കർഷകരുടെ മരണമെന്നു പറഞ്ഞ് മോഡിയുമായി ഇടഞ്ഞു. തുടര്‍ന്ന് അമിത് ഷായെ കാണാൻ അദ്ദേഹം പറഞ്ഞു. വിഷമിക്കേണ്ടെന്നും ആശങ്കകൾ പരിഹരിക്കാമെന്നുമാണ് ഷാ പറഞ്ഞത്- മാലിക് കൂട്ടിച്ചേർത്തു. കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കണം. താങ്ങു വിലയ്ക്ക് നിയമപരമായ ചട്ടക്കൂട് (ഗ്യാരണ്ടി) നൽകാനും സർക്കാർ സത്യസന്ധതയോടെ പ്രവർത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

കർഷകരുടെ പ്രക്ഷോഭം അവസാനിച്ചുവെന്ന് സർക്കാർ കരുതുന്നുവെങ്കിൽ തെറ്റാണ്. ഇത് താല്ക്കാലികമായി നിർത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. അനീതിയോ കർഷകരോട് എന്തെങ്കിലും അതിക്രമമോ ഉണ്ടായാൽ പ്രക്ഷോഭം വീണ്ടും ആരംഭിക്കും, അദ്ദേഹം പറഞ്ഞു. സമീപകാലത്തായി ബിജെപി സർക്കാരിനെതിരെ അഭിപ്രായം നടത്തിയ നേതാവാണ് മാലിക്. കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഗവർണർ സ്ഥാനത്ത് നിന്ന് ഒഴിയാനും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

eng­lish sum­ma­ry; Modi takes pride in farm­ers’ strike: Megha­laya governor

you may also like this video;

Exit mobile version