Site iconSite icon Janayugom Online

മോഡിയുടെ ‘വേഷം കെട്ട്’ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; വെറും പുറംമോടി; ഉള്ളിലൊന്നുമില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി

modi hatmodi hat

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വേഷം കെട്ടുകള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി സി ചന്ദ്രശേഖര്‍ റാവു. മൂന്നു ദിവസത്തിനുള്ളില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് കെസിആര്‍ മോഡിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് മോഡി വസ്ത്രം ധരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയമായാല്‍ താടി വളര്‍ത്തി രവീന്ദ്രനാഥ് ടാഗോറിനെപ്പോലെ പ്രത്യക്ഷപ്പെടും. തമിഴ്നാടാണെങ്കില്‍ നിര്‍ബന്ധമായും ലുങ്കി ധരിക്കും. ഇതെന്താണ്? ഇത്തരം കൺകെട്ട് വിദ്യകൾ കൊണ്ട് രാജ്യത്തിന് എന്ത് നേട്ടം. പഞ്ചാബ് തെരഞ്ഞെടുപ്പാണെങ്കില്‍ തലപ്പാവ് ധരിക്കും. മണിപ്പൂരില്‍ മണിപ്പൂരി തൊപ്പി, ഉത്തരാഖണ്ഡില്‍ മറ്റൊരു തൊപ്പി. ഇത്തരത്തില്‍ എത്ര തൊപ്പികള്‍ മോഡിയുടെ കൈവശമുണ്ടാകുമെന്നും കെസിആര്‍ ചോദിച്ചു.

കാണിക്കുന്നതെല്ലാം വെറും പുറംമോടി മാത്രമാണ്, ഉള്ളിലൊന്നുമില്ലെന്നും മോഡിയുടെ ഭരണത്തിന്റെ ഉദാഹരണമായി ബിജെപി ഉയര്‍ത്തിക്കാണിക്കുന്ന ‘ഗുജറാത്ത് മോഡലിനെ’ പരിഹസിച്ചുകൊണ്ട് കെസിആര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നുണ ആവര്‍ത്തിച്ച് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുന്നു. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണ് മോഡി. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് അതിദാരുണവും കാതലില്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.

രാമാനുജാചാര്യയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനായി ശനിയാഴ്ച ഹൈദരാബാദിലെത്തുന്ന പ്രധാനമന്ത്രിക്കൊപ്പം കെസിആറിന്റെ ഹെലികോപ്ടര്‍ യാത്ര നടക്കാനിരിക്കുകയാണ്. അത് സ്വാഭാവികമായ നടപടിയാണെന്നും സംസ്ഥാനത്തിന്റെ പ്രോട്ടോക്കോള്‍ പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കെസിആര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Mod­i’s tac­tics ahead of elec­tion; modi hat combo

You may like this video also

Exit mobile version