Site icon Janayugom Online

മോഡിയുടെ വിഷന്‍ 2047; പഠനത്തിന് വിദേശ കമ്പനി

2047ല്‍ രാജ്യത്തെ വികസിത രാജ്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം നടപ്പാക്കുന്നതുസംബന്ധിച്ച് പഠനം നടത്താന്‍ അമേരിക്കന്‍ കമ്പനി. ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബോസ്റ്റണ്‍ കണ്‍സള്‍ട്ടസി ഗ്രൂപ്പി(ബിസിജി)നാണ് ഇതുസംബന്ധിച്ച് പഠനം നടത്താന്‍ മോഡി സര്‍ക്കാര്‍ ചുമതല നല്‍കിയത്.
ഖജനാവില്‍ നിന്ന് കോടികള്‍ വാരിയെറിഞ്ഞാണ് വിദേശ കമ്പനിയെ രംഗത്തിറക്കിയിരിക്കുന്നതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. ഇടത്തരം-മധ്യവര്‍ഗ വികസനം കൈവരിച്ച് അതുവഴി വികസിതരാഷ്ട്ര പദവിയിലേക്ക് കുതിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ആഗോള കമ്പനിയെ പഠനത്തിനായി നിയോഗിച്ചിരിക്കുന്നത്. 

നിതി ആയോഗ് ശേഖരിക്കുന്ന വിവരങ്ങള്‍ ബിസിജിക്ക് കൈമാറി അതുവഴി കൂടുതല്‍ പഠനം നടത്താനും ആവശ്യമായ മേഖലകളില്‍ ഊന്നല്‍ നല്‍കി വികസനം സാധ്യമാക്കാനുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് നിതി ആയോഗ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

രേഖകളുടെ പരിശോധനയും സൂക്ഷ്മവിശകലനവും നടന്നുവരികയാണ്. രേഖകളുടെ സംയോജനവും വിലയിരുത്തലും പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രധാനമന്ത്രി വികസിത രാഷ്ട്ര രേഖ പ്രകാശനം ചെയ്യുമെന്നും നിതി ആയോഗ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ബിജെപി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ രാജ്യം കൊടിയ പണപ്പെരുപ്പവും തൊഴിലില്ലായ്മയും അവശ്യസാധന വിലക്കയറ്റവും അഭിമുഖീകരിക്കുന്ന വേളയിലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വികസിത രാഷ്ട്ര പദവിക്കുവേണ്ടി മോഡിയും കൂട്ടരും ശ്രമിക്കുന്നത്. 

Eng­lish Sum­ma­ry: Mod­i’s Vision 2047; For­eign com­pa­ny for study

You may also like this video

Exit mobile version