Site iconSite icon Janayugom Online

ഉരുള്‍പൊട്ടല്‍ നേരിടാന്‍ മോക്ഡ്രില്‍

കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി വാര്‍ഡ് എട്ടിലെ സെമിനാരി വില്ല ഭാഗത്താണ് ചുഴലിക്കാറ്റിനോടനുബന്ധമായുള്ള ഉരുള്‍പൊട്ടല്‍ നേരിടുന്നതിനുള്ള മോക്ഡ്രില്‍ അരങ്ങേറിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴ സംബന്ധച്ച് പൂളക്കുറ്റി, സെമിനാരി വില്ല ഭാഗത്തെ ജനങ്ങള്‍ ജാഗരൂകരാകാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്ന് കണ്ണൂര്‍ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് അപകട സാധ്യതാ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് കണിച്ചാര്‍ വില്ലേജ് ഓഫീസുകളിലേക്കും ഗ്രാമപഞ്ചായത്തിലേക്കും വിവരം കൈമാറി. തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മോക്ഡ്രില്‍ സംബന്ധിച്ച വിവരങ്ങള്‍ കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍, ഡിവൈഎസ്പി കെ.വി പ്രമോദന്‍, വില്ലേജ് ഓഫീസര്‍ എസ് പ്രകാശ്, പേരാവൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി ശശി, ഇരിട്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ടി.വി ഉണ്ണികൃഷ്ണന്‍, പേരാവൂര്‍ സിഐ പി ബി സജീവ്, ഇരിട്ടി സി ഐ എ കുട്ടികൃഷ്ണന്‍, കേളകം സി ഐ ഇതിഹാസ് താഹ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശദീകരണം നല്‍കി. തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളിലുള്ളവരെ കേളകം സെന്റ് മേരീസ് ചര്‍ച്ച് സണ്‍ഡേ സ്‌കൂളില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ക്യാമ്പില്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിരുന്നു. 

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും ആപാത് മിത്ര, സിവില്‍ ഡിഫന്‍സ് വോളണ്ടിയേഴ്സ് എന്നിവരും ആളുകളെ ദുരന്തഭൂമിയില്‍ നിന്ന് മാറ്റുന്നതിനുള്ള ഡ്രില്‍, മണ്ണിനടിയില്‍ പുതഞ്ഞുപോയവരെ സ്ട്രച്ചറില്‍ കിടത്തി കയറുപയോഗിച്ച് ഉയര്‍ത്തികൊണ്ടുവരുന്നതിനുള്ള ഡ്രില്‍ എന്നിവ നടത്തി. ദുരന്തസമയത്ത് പ്രവര്‍ത്തിപ്പിക്കുന്ന വിവിധ സാങ്കേതിക സംവിധാനങ്ങളും പരീക്ഷിച്ചു. ഇരിട്ടി തഹസില്‍ദാര്‍ സി വി പ്രകാശന്റെ നേതൃത്വത്തില്‍ മോക്ഡ്രില്‍ അവലോകനം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. അതുല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ടി രാജീവന്‍, എം.സി സീനത്ത്, ഭൂരേഖ തഹസില്‍ദാര്‍ രഘുനാഥ്, പഞ്ചായത്ത് റെസിലന്‍സ് ഓഫീസര്‍ കെ നിധിന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മോക്ഡ്രില്ലില്‍ പങ്കെടുത്തു.

Exit mobile version