Site icon Janayugom Online

അനധികൃത ഖനനം തടയാൻ സ്വയം തീകൊളുത്തി സന്യാസി

രാജസ്ഥാനിലെ ഭരത്പൂരിൽ അനധികൃത ഖനനം തടയാൻ സ്വയം തീകൊളുത്തി സന്യാസി. വിജയ് ദാസ് എന്ന സന്യാസിയാണ് അനധികൃത കല്ലെടുപ്പിനെതിരായുള്ള പ്രതിഷേധത്തിനിടെ സ്വയം തീകൊളുത്തിയത്. എൺപത് ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ ജയ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കല്ലെടുപ്പിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് വിജയ് ദാസ് സ്വന്തം ശരീരത്തിൽ തീ കൊളുത്തിയത്. ഉടൻ പൊലീസുകാർ ബ്ലാങ്കറ്റും മറ്റും ഉപയോഗിച്ച് തീ കെടുത്തി. ഉടനെ ഭരത്പൂരിലെ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനെ തുടർന്ന് ജയ്പൂരിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഭരത്പൂർ ജില്ലയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. ഭരത്പൂരിലെ പഹാരി, കാമൻ, നഗർ, സിക്രി എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത്.

ഭര്തപൂരിലെ അനധികൃത ഖനനത്തിനെതിരെ കഴിഞ്ഞ കുറച്ച് ദിവസമായി സന്യാസിമാർ സമരത്തിലാണ്. നാരായൺ ദാസ് എന്ന സന്യാസി കഴിഞ്ഞ ദിവസം മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

അനധികൃത ഖനനം തടയാൻ നടപടി എടുക്കാതെ താഴേക്ക് ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് അപ്രതീക്ഷിതമായി വിജയ് ദാസ് സ്വയം തീ കൊളുത്തിയത്. വിജയ് ദാസിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മൊബൈൽ ടവറിന് മുകളിൽ കയറിയിരുന്ന സന്യാസി താഴേക്ക് ഇറങ്ങി വന്നിട്ടുണ്ട്. ഇദ്ദേഹം ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ നൂഹ് ജില്ലയിൽ അനധികൃത ഖനനം തടയാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ട്രക്ക് കയറ്റി കൊലപ്പെടുത്തിയത്. ടൗരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുരേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. വിരമിക്കാൻ മൂന്ന് മാസം ബാക്കിനിൽക്കെയാണ് സുരേന്ദ്ര സിംഗ് ദാരുണമായി കൊല ചെയ്യപ്പെട്ടത്.

അനധികൃത ഖനനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സിംഗ് സ്ഥലത്തെത്തിയതെന്നാണ് വിവരം. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ട്രക്ക് ഡ്രൈവറോട് ലൈസൻസും പേപ്പറുകളും ആവശ്യപ്പെടുകയും ഡ്രൈവറോട് നിർത്താൻ ആംഗ്യം നൽകുകയും ചെയ്തു. കല്ല് കയറ്റിയ ട്രക്ക് ഡ്രൈവർ വാഹനം വേഗത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിടുകയും ശരീരത്തിലൂടെ കയറ്റിയിറക്കി പോകുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. 2015 മുതൽ ഓരോ വർഷവും നൂഹിൽ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 50 പരാതികൾ രജിസ്റ്റർ ചെയ്യുന്നതായി അധികൃതർ പറഞ്ഞു. പലപ്പോഴും പൊലീസും ഖനന മാഫിയ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാറുണ്ട്.

Eng­lish summary;Monk sets him­self on fire to stop ille­gal mining

You may also like this video;

Exit mobile version