Site iconSite icon Janayugom Online

കുരങ്ങുപനി; അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന കർശനമാക്കാനൊരുങ്ങി കേന്ദ്രം

ഇന്ത്യയിൽ രണ്ടാമത്തെ കുരങ്ങുപനി കേസും കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ മുഴുവൻ അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന കർശനമാക്കാനൊരുങ്ങി കേന്ദ്രം. പരിശോധന കർശനമാക്കാൻ തുറമുഖങ്ങളോടും വിമാനത്താവളങ്ങളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ എയർപോർട്ട്, പോർട്ട് ഹെൽത്ത് ഓഫീസർമാരുമായും, ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫീസുകളിൽ നിന്നുള്ള റീജിയണൽ ഡയറക്ടർമാരുമായും കൂടിക്കാഴ്ച നടത്തി. കുരങ്ങുപനി കേസുകൾ വർധിക്കാതിരിക്കാനും അപകടസാധ്യത ഒഴിവാക്കാനും അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി.

അന്താരാഷ്ട്ര തുറമുഖങ്ങളിലെയും വിമാനത്താവളങ്ങളിലെയും ഇമിഗ്രേഷൻ പോലുള്ള മറ്റ് സ്റ്റേക്ക്ഹോൾഡർ ഏജൻസികളുമായി ഏകോപിപ്പിച്ച് ആരോഗ്യ സ്ക്രീനിംഗ് പ്രക്രിയകൾ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

കണ്ണൂർ സ്വദേശിക്കാണ് ഇന്നലെ രോഗം റിപ്പോർട്ട് ചെയ്തത്. ഇയാൾ ഈ മാസം 13നാണ് ദുബായിൽ നിന്ന് നാട്ടിൽ എത്തിയത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിയുടെ നില തൃപ്തികരമെന്ന് അരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്സി ഡ്രൈവറും നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ളയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമുണ്ടോ എന്ന് അറിയാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സമ്പർക്കത്തിലുള്ളവർക്ക് എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന കാര്യവും നിരീക്ഷിച്ച് വരികയാണ്.

Eng­lish summary;Monkey fever; The Cen­ter is all set to tight­en the screen­ing of inter­na­tion­al passengers

You may also like this video;

Exit mobile version