Site iconSite icon Janayugom Online

വാനര വസൂരി; മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അഭാവം ചികിത്സയെ പ്രതികൂലമായി ബാധിക്കും

ഉയര്‍ന്ന നിലവാരമുള്ളതും കാലികവുമായ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അഭാവം വാനര വസൂരിയുടെ ഫലപ്രദവും സുരക്ഷിതവുമായ ചികിത്സയെ തടസപ്പെടുത്തുമെന്ന് ഗവേഷകര്‍. നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അപര്യാപ്തവും പരസ്പര വിരുദ്ധവുമാണെന്ന് ഓക്സ്ഫഡ്, ഓസ്ട്രേലിയയിലെ ബ്രിസ്റ്റോൾ, ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തില്‍ പറയുന്നു.
മാര്‍ഗനിര്‍ദ്ദേശങ്ങളിലുള്ള വ്യക്തതയുടെ അഭാവം വാനര വസൂരി ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കിടയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
പഠനത്തിനായി തിരഞ്ഞെടുത്ത 14 മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും റിസർച്ച് ആന്റ് ഇവാലുവേഷൻ സമ്പ്രദായത്തിനായുള്ള അപ്രൈസൽ ഓഫ് ഗൈഡ്‌ലൈനുകൾ അനുസരിച്ച് ഗുണനിലവാരം കുറഞ്ഞവയാണ്. പലതും അവ്യക്തവും വിശദമല്ലാത്തതുമാണെന്നും പഠനത്തില്‍ പറയുന്നു.
ചികിത്സാ മാർഗനിർദ്ദേശം കൂടുതലും ആന്റിവൈറലുകളെക്കുറിച്ചുള്ള വിവരണം മാത്രമാണ്. വാനര വസൂരി ചികിത്സയ്ക്കായുള്ള ആന്റിവൈറൽ മരുന്നുകളായ ബ്രിൻസിഡോഫോവിര്‍, ടെ­ക്കോ­­വിരിമാറ്റ്, സിഡോഫോവിര്‍ എ­ന്നിവയാണ് ഭൂരിഭാഗം മാര്‍ഗനിര്‍ദ്ദേശങ്ങളിലും ശുപാര്‍ശ ചെയ്യുന്നത്. ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള സമീപകാല മാർഗനിര്‍ദ്ദേശങ്ങള്‍ സിഡോഫോവിറിനേക്കാൾ ടെക്കോവിരിമാറ്റ് ഉപയോഗിക്കാനാണ് ശു­പാർശ ചെയ്യുന്നത്. സിഡോഫോവിറും ബ്രിൻസിഡോഫോവിറും വെെറസിനെതിരെ സജീവമായി ഉപയോഗിക്കുന്നുണ്ടെങ്കിലും മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. മാര്‍ഗനിർദ്ദേശങ്ങളിലൊന്നും മരുന്നിന്റെ കൃത്യമായ അളവ്, സമയം അല്ലെങ്കിൽ ചികിത്സയുടെ ദൈർഘ്യം എന്നിവ വിശദമാക്കിയിട്ടില്ല.
അതേസമയം, 14 മാര്‍ഗനിര്‍ദ്ദേശങ്ങളിലും പോസ്റ്റ്-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസായി (പിഇപി) വാക്‌സിനേഷൻ ശുപാർശ ചെയ്യുന്നുണ്ട്. എന്നാല്‍ വ്യത്യസ്ത മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിമിതവും പരസ്പര വിരുദ്ധവുമാണെന്ന് പഠനം വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: mon­key pox; A lack of guide­lines can have a neg­a­tive impact on treatment

You may like this video also

Exit mobile version