Site icon Janayugom Online

കുരങ്ങുപനി കൂടുതലും ഗേ, ബൈ സെക്ഷ്വല്‍, വിഭാഗങ്ങളില്‍: ഇരുപത് രാജ്യങ്ങളിലായി 200 ലധികം രോഗബാധിതരെന്ന് ഡബ്യുഎച്ച്ഒ

ഇരുപത് രാജ്യങ്ങളിലായി 200 ലധികം കുരങ്ങുപനി കേസുകള്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. രോഗം സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങളിലാണ് വ്യാപിക്കുന്നതെന്നും അസാധാരണമാണെങ്കിലും നിയന്ത്രണവിധേയമാണെന്നാണ് ലോകാരോഗ്യ സംഘടന ആവര്‍ത്തിക്കുന്നത്.

രാജ്യങ്ങള്‍ നിയന്ത്രിത അളവില്‍ വാക്സിനുകളും പ്രതിരോധ മരുന്നുകളും നല്‍കിത്തുടങ്ങണമെന്നും സംഘടന നിര്‍ദേശിച്ചു. വെെറസ് വ്യപനം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുരങ്ങുപനി വെെറസിനുണ്ടായ ജനിതക മാറ്റമാണ് വ്യാപനത്തിനു കാരണമെന്ന് നിഗമനങ്ങളുണ്ടെങ്കിലും ഇതു സംബന്ധിച്ച് തെളിവുകളില്ല. വസൂരി വാക്‌സിനേഷനില്‍ നിന്നുള്ള പ്രതിരോധശേഷി കുറയുന്നതാണ് കുരങ്ങുപനി വൈറസിന്റെ തിരിച്ചുവരവിന് പിന്നിലെ ഒരു കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കുരങ്ങുപനി ബാധിച്ച ഒരാളുമായി അടുത്ത ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് നിലവിൽ ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ രോഗം വന്നവരില്‍ ഭൂരിപക്ഷവും ഗേ, ബൈ സെക്ഷ്വല്‍, വിഭാഗങ്ങളിലാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരം കൂടിയതോടെയാകാം രോഗം വ്യാപിച്ചതെന്നും നിഗമനങ്ങളുണ്ട്. വസൂരിക്ക് കാരണമാകുന്ന വേരിയോള വൈറസുമായി കുരങ്ങുപനി വൈറസിന് സാമ്യമുള്ളതു കൊണ്ട് വസൂരി വാക്‌സിനുകള്‍ക്ക് കുരങ്ങുപനിയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അമേരിക്കയിലെ ആരോഗ്യസംരക്ഷണ ഏജന്‍സിയായ സിഡിസി പറയുന്നു. കൂടാതെ, വാക്‌സിനേഷനെക്കുറിച്ചുള്ള ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ വിദഗ്ധരുടെ യോഗം വിളിക്കുമെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കുരങ്ങുപനി കൈകാര്യം ചെയ്യുന്നതിനുള്ള കൂടുതല്‍ സാങ്കേതിക ശുപാര്‍ശകള്‍ ലോകാരോഗ്യ സംഘടന പുറത്തിറക്കും.

Eng­lish Sum­ma­ry: Mon­key pox most­ly in gay, bisex­u­al, cat­e­gories: WHO esti­mates more than 200 cas­es in 20 countries

You may like this video also

Exit mobile version