Site icon Janayugom Online

പോക്സോ കേസിൽ മോൻസനെ നാളെ ചോദ്യം ചെയ്യും

മോൻസൺ മാവുങ്കലിനെതിരെയുള്ള പോക്സോ കേസിൽ ഇയാളുടെ തിരുമ്മൽ കേന്ദ്രത്തിലെ ജീവനക്കാരെയും പ്രതിചേർക്കാൻ അന്വേഷണസംഘം. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് ജീവനക്കാരെയും പ്രതിചേർക്കുന്നത്. ഈ കേസിൽ മോൻസന്റെ അറസ്റ്റ് തിങ്കളാഴ്ച്ച രേഖപ്പെടുത്തും.
ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ഇയാളെ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. രണ്ടു ദിവസം എടുത്താണ് മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. 

കേസുമായി ബന്ധപ്പെട്ട ലഭ്യമായ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു. മോൻസന്റെ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിലും ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിലുംവച്ച് മോൻസൺ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. ഇവിടങ്ങളിൽ നിന്നും കംപ്യൂട്ടർ ഹാർഡ് ഡിസ്ക് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. സൈബർ ഫോറൻസിക് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് തെളിവെടുപ്പ് നടത്തിയത്. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ശാസ്ത്രജ്ഞന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് മോൻസനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

ENGLISH SUMMARY:Monson will be ques­tioned tomor­row in the Poxo case
You may also like this video

Exit mobile version