Site icon Janayugom Online

അളവിൽ കൂടുതൽ മഴയുമായി തുലാവര്‍ഷം

തുലാവർഷം തകർത്ത് പെയ്തപ്പോൾ സംസ്ഥാനത്തിന് ലഭിച്ചത് അളവിൽ കൂടുതൽ മഴ. 17 ശതമാനം അധിക മഴയാണ് ഇത്തവണ കേരളത്തിന് ലഭിച്ചത്. സംസ്ഥാനത്ത് ലഭിക്കേണ്ട ശരാശരി മഴ 442.8 മില്ലീമീറ്ററാണ്. എന്നാൽ ലഭിച്ചതാകട്ടെ 540. 6 മില്ലീമീറ്റർ മഴ. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ ആണ്. 813.9 മില്ലിമീറ്റർ (65ശതമാനം) മഴയാണ് ലഭിച്ചത്. ഏറ്റവും കുറവ് വയനാട്ടിലാണ്. 261 മില്ലിമീറ്റർ. പതിനാല് ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ തവണ മൂന്ന് ശതമാനം കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 

അന്തരീക്ഷ സ്ഥിതിയനുസരിച്ച് ഇത്തവണ ശരാശരിയേക്കാൾ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിലുണ്ടായ തേജ് ചുഴലി കാറ്റും അടിക്കടി ഉണ്ടായ ചക്രവാത ചുഴികളും മഴ കൂടാൻ കാരണമായി. ചക്രവാത ചുഴികൾ ശക്തിപ്രാപിച്ചു കിഴക്കൻ കാറ്റിന്റെ ശക്തി വർധിപ്പിച്ചതാണ് മഴ കൂടാൻ പ്രധാന കാരണമായത്. മുൻ വർഷങ്ങളിലും മഴയുടെ അളവ് ഏറിയും കുറഞ്ഞും തന്നെയായിരുന്നു. 2022ൽ മൂന്ന് ശതമാനം കുറഞ്ഞപ്പോൾ 2021 ൽ 109 ശതമാനം അധികമഴയാണ് തുലാ വർഷത്തിൽ ലഭിച്ചത്. എന്നാൽ 2020 ൽ 26 ശതമാനം കുറവ് രേഖപ്പെടുത്തി. 

മഴ കൂടിയത് കർഷകർക്ക് ആശ്വാസമാണ്. മുൻ വർഷങ്ങളിൽ മഴ കുറഞ്ഞതിനാൽ കാർഷിക മേഖലയിൽ കരുതലിന് നിർദ്ദേശം നൽകിയിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 2023ലെ റിപ്പോർട്ടനുസരിച്ച് 2023 ജൂൺ ഒന്നു മുതൽ സെപ്റ്റംബർ ഒന്നു വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ലഭിച്ച മഴയുടെ അളവിൽ 30 മുതൽ 62 വരെ ശതമാനം കുറവാണ് ഉണ്ടായത്. തുലാവർഷം നല്ല രീതിയിൽ ലഭിച്ചാലും കാലവർഷത്തിൽ ഉണ്ടായ കുറവ് വേനൽക്കാല വിള പരിരക്ഷയെ ബാധിക്കുമെന്നും വിലയിരുത്തിയിരുന്നു. അതിനാൽ തന്നെ വരും മാസങ്ങളിൽ അതിരൂക്ഷമായ ജലക്ഷാമത്തിനു സാധ്യതയുണ്ട്. നിലവിൽ സംസ്ഥാനത്ത് ജലലഭ്യതയിൽ കുറവാണുള്ളത്. സംസ്ഥാനത്തെ അണക്കെട്ടുകളിൽ നിലവിലെ ജലനിരപ്പ് മുൻവർഷത്തെ അപേക്ഷിച്ച് 35 ശതമാനം കുറവാണെന്നാണ് ജലവിഭവ വികസന വിനിയോഗ കേന്ദ്രവും വിലയിരുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ജല ഉപഭോഗത്തിൽ കൃത്യത അനിവാര്യമാണ്. 

Eng­lish Summary:Monsoon with more rain­fall in quantity
You may also like this video

Exit mobile version