Site iconSite icon Janayugom Online

ഒരുവര്‍ഷത്തിനകം തയാറാക്കിയത് 1800ല്‍പരം വ്യാജരേഖകള്‍; പിടിയിലായത് വന്‍ റാക്കറ്റ്

പുതിയകോട്ടയിലെ നെറ്റ് ഫോര്‍ യു കഫെയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തയ്യാറാക്കിയത് 1800ല്‍ പരം വ്യാജരേഖകളും സര്‍ട്ടിഫിക്കറ്റുകളും. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം കണ്ടെത്തിയത്. സംഭവത്തില്‍ സ്ഥാപന ഉടമ കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലെ കെ.സന്തോഷ്‌കുമാര്‍ (45), കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയും ചെറുവത്തൂര്‍ മുഴക്കോം നന്ദപുരത്തെ താമസക്കാരനുമായ പി.രവീന്ദ്രന്‍ (51), ഹൊസ്ദുര്‍ഗ് കടപ്പുറത്തെ എച്ച്.കെ.ഷിഹാബ് (38) എന്നിവരാണ് അറസ്റ്റിലായത്.

വിവിധ സര്‍വ്വകലാശാലകളിലെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡുകള്‍ എന്നിവയാണ് വ്യാജമായി നിര്‍മിച്ചത്. കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വകലാശാലകളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് കൂടുതലുമെന്ന് പോലീസ് പറഞ്ഞു. കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ ആര്‍ടി ഓഫീസുകളുടെ വ്യാജ സീലുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, ആധാര്‍ കാര്‍ഡുകള്‍ എന്നിവയും കണ്ടെടുത്തു. 10,000 രൂപയാണ് വ്യാജ രേഖകള്‍ വാങ്ങിക്കാന്‍ എത്തിയവരില്‍ നിന്നു ഈടാക്കിയിരുന്നത്. കമ്പ്യൂട്ടര്‍ സെന്റര്‍ ഉടമയായ സന്തോഷ് കുമാറിന്റെ അറിവോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. കമ്പ്യൂട്ടര്‍ സെന്ററില്‍ വച്ച് രവീന്ദ്രനാണ് രേഖകള്‍ തയാറാക്കിയിരുന്നത്. പിന്നീട് ഷിഹാബിനു അയച്ചു കൊടുക്കും. ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള പ്രിന്റര്‍ ഉപയോഗിച്ച് പ്രിന്റ് എടുക്കും. തുടര്‍ന്ന് സീല്‍ പതിച്ച ശേഷം ആവശ്യക്കാര്‍ക്ക് നല്‍കും. രേഖകള്‍ തയ്യാറാക്കുന്നതിനായി രവീന്ദ്രന്‍ പ്രത്യേകമായി ഹാര്‍ഡ്‌വെയര്‍ സൂക്ഷിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. എസ്‌ഐ ടി.അഖിലിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ച്ച നിരന്തരം നിരീക്ഷിച്ച ശേഷമാണ് സംഘത്തെ പിടികൂടിയത്. സൈബര്‍ പോലീസിന്റെ സഹായവും നിര്‍ണായകമായി.

Exit mobile version