പാകിസ്ഥാൻ സ്‌പോൺസേർഡ് തീവ്രവാദം 1990-കളുടെ തുടക്കത്തിൽ 64,827 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളെ കശ്മീർ താഴ്‌വര വിട്ട് ജമ്മുവിലും ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്ഥിരതാമസമാക്കാൻ നിർബന്ധിതരാക്കിയതായി സർക്കാർ അറിയിച്ചു.
2020–21 ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 1990 കൾക്കും 2020 നും ഇടയിൽ ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ 14,091 സാധാരണക്കാരും 5,356 സുരക്ഷാ സേനാംഗങ്ങളും കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ തീവ്രവാദത്തിന് അതിർത്തിക്കപ്പുറത്തുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റവുമായി സങ്കീർണമായ ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കശ്മീരി പണ്ഡിറ്റുകൾക്ക് പുറമെ, ചില സിഖ്, മുസ്ലീം കുടുംബങ്ങളെയും കശ്മീർ താഴ്‌വരയിൽ നിന്ന് ജമ്മുവിലേക്കും ഡൽഹിയിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കുടിയേറാൻ നിർബന്ധിതരാക്കി. ജമ്മുവിലെ മലയോര മേഖലകളിൽ നിന്ന് ഏകദേശം 1,054 കുടുംബങ്ങൾ ജമ്മു സമതലങ്ങളിലേക്ക് കുടിയേറിയതായി റിപ്പോർട്ടിൽ പറയുന്നു.
ജമ്മു കശ്മീരിലെ റിലീഫ് ആൻഡ് മൈഗ്രന്റ് കമ്മീഷണറുടെ പക്കൽ ലഭ്യമായ രജിസ്ട്രേഷൻ രേഖകൾ പ്രകാരം, നിലവിൽ രജിസ്റ്റർ ചെയ്ത 43,618 കശ്മീരി കുടിയേറ്റ കുടുംബങ്ങൾ ജമ്മുവിലും 19,338 കുടുംബങ്ങൾ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും 1,995 കുടുംബങ്ങൾ മറ്റ് ചില സംസ്ഥാനങ്ങളിലും സ്ഥിരതാമസമാക്കിയിട്ടുണ്ട്.
2014 മുതൽ 2020 വരെ ജമ്മു കശ്മീരിൽ പാകിസ്ഥാൻ നടത്തിയ 2,546 ഭീകരാക്രമണങ്ങളിൽ 481 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും 215 സാധാരണക്കാരും 1,216 ഭീകരരും കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
2014 നും 2020 നും ഇടയിൽ അതിർത്തിക്കപ്പുറത്ത് നിന്ന് ജമ്മു കശ്മീരിലേക്ക് 1,776 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിട്ടുണ്ട്, അതിൽ 685 എണ്ണം വിജയിച്ചുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: More than 60,000 Kashmiri Pandits are reported to have left Kashmir Valley after the 1990s
You may like this video also