Site iconSite icon Janayugom Online

അമ്മയും പോയി, ഒന്നര വയസുമുതല്‍ പീഡനം: തിരുവനന്തപുരം സ്വദേശിയായ പിതാവിന് മരണം വരെ കഠിന തടവ്

അഞ്ച് വയസുകാരിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു വന്ന 37കാരനായ പിതാവിനെ വിവിധ വകുപ്പുകളിലായി കോടതി മൂന്ന് ജീവപര്യന്തം കഠിന തടവും 1,90,000 രൂപ പിഴയും ശിക്ഷിച്ചു.

പിഴ തുകയിൽ 1,50,000 രൂപ പെൺകുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണം. സ്ത്രീകൾക്കും കട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്സോ കോടതി ജഡ്ജി എം പി ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.

പോക്സോ നിയമപ്രകാരം മൂന്ന് വകുപ്പുകളിലും മരണംവരെ ജീവപര്യന്തം കഠിന തടവ് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതിയുടെ തുടർന്നുള്ള ജീവിതാവസാനം വരെ ശിക്ഷ അനുഭവിക്കണമെന്ന് വിധിന്യായത്തിൽ എടുത്ത് പറയുന്നുണ്ട്.

കുട്ടിക്ക് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചു. ഇതിന് ശേഷം പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിച്ചു വന്നു. ഒന്നാം ക്ലാസിൽ എത്തിയപ്പോഴാണ് പീഡന വിവരം ടീച്ചറോട് പറഞ്ഞത്. സ്കൂൾ അധികൃതര്‍ പൊലീസിൽ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് എടുത്തത്.

കുട്ടി നിലവില്‍ സർക്കാർ സംരക്ഷണയിലാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ് ഹാജരായി.

Exit mobile version